ഭാരതീയർക്ക് ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ദിനമാണ് 2012 ഡിസംബർ 16. നമുക്ക് ആഗോള സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ടി വന്ന ദിവസം. നിർഭയയെന്ന 23 വയസ്സുകാരി അന്നേ ദിവസം രാജ്യ തലസ്ഥാനത്ത് സ്വകാര്യ ബസിൽ കൂട്ട ബലാത്സംഗത്തിനിരയായി. സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട അന്നത്തെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ ജനരോഷമിരമ്പി. ഡൽഹിയിലെ അതി സുരക്ഷ മേഖലകളിൽ പോലും പ്രക്ഷോഭകർ കടന്നു കയറി. അവർ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ഭുവനേശ്വർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. അതീവ സുരക്ഷിതമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്ന ഡൽഹിയിലുണ്ടായ സംഭവം കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീ സുരക്ഷയ്ക്കായി നിയമപരവും നയപരവുമായ നിരവധി നടപടികൾ 2013-ൽ തന്നെ പിറന്നു. നിർഭയയുണ്ടാക്കിയ ആഘാതം അവിടം കൊണ്ടവസാനിച്ചില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സ്ത്രീസുരക്ഷ ഒരു പ്രധാന വിഷയമായി ഉയർന്നു വരുന്നതിൽ നിർഭയ കേസ് ഒരു പ്രധാന ഘടകമായി. ഈ പശ്ചാത്തലത്തിലാണ് 2014 ലെ തെരെഞ്ഞെടുപ്പിൽ വിജയിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനത പാർട്ടി അധികാരത്തിലേറുന്നത്.
“നാരി ശക്തി”യെന്ന മുദ്രാവാക്യമായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. “നമ്മുടെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളെയും വീട്ടിൽ പൂട്ടിയിട്ടാൽ നമുക്ക് വിജയം കൈവരിക്കാനാവില്ല” യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ 50 ശതമാനത്തോളവും തൊഴിൽ ശക്തിയുടെ 60 ശതമാനത്തിലധികം വരുന്ന സ്ത്രീകൾ നയിക്കുന്ന വികസനമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം മനസിലാക്കി. അതുകൊണ്ട് തന്നെ, രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവരുടെ വികസനത്തിന് വിലങ്ങ് തടിയാവുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തടസ്സങ്ങൾ നീക്കുവാനാണ് മോദി സർക്കാർ ഇടപെട്ടത്. അവരുടെ വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, സ്വയം തൊഴിൽ തുടങ്ങിയ നിരവധി മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ശക്തമായ ഇടപെടൽ പ്രധാനമന്ത്രി നടത്തി.
ശൗചാലയങ്ങൾ
സ്ത്രീകളുടെ സുരക്ഷയ്ക്കും അഭിമാനത്തിനും വെല്ലുവിളിയുയർത്തിയിരുന്ന ഒന്നായിരുന്നു ശൗചാലരഹിത ഭവനങ്ങൾ. തുറസ്സായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ അവർ നിർബന്ധിതരായപ്പോൾ പലപ്പോഴും പുരുഷന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും ഉപദ്രവങ്ങളേൽക്കേണ്ടി വന്നു. അന്തരീക്ഷ മലിനീകരണത്തിൻെറയും പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി. പൊതു ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ യാത്രകളിൽ സ്ത്രീകൾ പാനീയങ്ങൾ കുടിക്കാൻ മടിച്ചു. ഇതവരിൽ നിരവധി ആരോഗ്യ പ്രശനങ്ങൾ സൃഷ്ട്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് തെരെഞ്ഞെടുപ്പിന് ശേഷം, 2014 ഓഗസ്റ്റ് 15 ന്, ചെങ്കോട്ടയയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തെ ജനങ്ങളോട് സ്വച്ഛ് ഭാരത് മിഷനിൽ ചേരാൻ പ്രധാനമന്ത്രി ആഹ്വനം ചെയ്തത്. ഇത് പ്രകാരം ആരംഭിച്ച എല്ലാവർക്കും ശൗചാലയമെന്ന പദ്ധതി പ്രകാരം രാജ്യത്ത് 12 കോടിയിലധികം വീടുകളിൽ ശൗചാലയങ്ങളും 70 ലക്ഷത്തിലധികം പൊതു ശൗചാലയങ്ങളും നിർമ്മിച്ചു.
പാചക വാതകം
സ്ത്രീകളുടെ അനാരോഗ്യത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു പരമ്പരാഗത ജൈവ ഇന്ധനങ്ങളായ വിറക്, ഉണങ്ങിയ ചാണകം മുതലായവ ഉപയോഗിച്ചു കൊണ്ടുള്ള പാചകവും വീടിനുള്ളിലും പുറത്തും അതുണ്ടാക്കിയിരുന്ന മലിനീകരണവും. 2014 വരെ ഇന്ത്യയിൽ ഏകദേശം 10 കോടി കുടുംബങ്ങൾക്ക് ശുദ്ധമായ എൽ.പി.ജി ഇന്ധനം ലഭിച്ചിരുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും അവർക്ക് ശുദ്ധമായ പാചക ഇന്ധനം നൽകുന്നതിനുമായി 2016 മെയ് മാസത്തിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിക്കുകയും 2023 ജനുവരി 30 വരെ പദ്ധതി പ്രകാരം 9.58 കോടിയിലധികം എൽപിജി കണക്ഷനുകൾ നൽകി. പദ്ധതിക്ക് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ പ്രശംസയും ലഭിച്ചു.
ജൽ -ജീവൻ പദ്ധതി
ഗ്രാമീണ ഭാരതത്തിന്റെ പ്രധാന പ്രതീകങ്ങളായി മാധ്യമങ്ങൾ ഉയർത്തി കാണിച്ചിരുന്നത് കുടങ്ങളുമായി ദീർഘ ദൂരം നീങ്ങുന്ന സ്ത്രീകളെയിരുന്നു. 1947 മുതൽ മുതൽ 2019 ഓഗസ്റ്റ് വരെ രാജ്യത്തെ 19.14 കോടി ഗ്രാമീണ കുടുംബങ്ങളിൽ 3.23 മാത്രം കോടി (17%) കുടുംബങ്ങൾക്ക് മാത്രമേ ടാപ്പ് വാട്ടർ കണക്ഷനുണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് 2019 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൽ ജീവൻ പദ്ധതി ആരംഭിക്കുന്നത്. 2024-ഓടെ എല്ലാ ഗ്രാമീണ വീടുകളിലേക്കും ടാപ്പ് വഴി ശുദ്ധമായ ജലവിതരണം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ വെറും 42 മാസത്തിനുള്ളിൽ 8.12 കോടി ഗ്രാമീണ കുടുംബങ്ങൾക്കാണ് ടാപ്പ് ജലം നൽകുവാൻ സർക്കാരിന് സാധിച്ചത്.
എല്ലാവർക്കും വീട്
സ്വാതന്ത്ര്യം ലഭിച്ചു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ എല്ലവർക്കും കെട്ടുറപ്പുള്ള ഒരു വീട് നൽകുന്നതിൽ മാറി മാറി വന്ന സർക്കാരുകൾ പരാജയപ്പെട്ടു. ഗ്രാമങ്ങളിലെ ‘എല്ലാവർക്കും വീട്’ എന്ന സ്വപനം സാക്ഷാത്ക്കരിക്കുവാൻ പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമിൻ പദ്ധതി 2016 നവംബർ 20 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2022 ഓടെ 2.95 കോടി വീടുകൾ നിർമിക്കുകയായിരുന്നു ലക്ഷ്യം. 2023 ഫെബ്രുവരിയിലെ മാത്രം കണക്കനുസരിച്ച്, അനുവദിച്ച 2.85 കോടി വീടുകളിൽ 2.16 കോടി വീടുകൾ പൂർത്തീകരിച്ചു. ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് 75 ശതമാനത്തിലധികം വീടുകളും സ്ത്രീകളുടെ ഉടമസ്ഥതയിലോ സംയുക്തമായോ ഉള്ളതാണെന്നതാണ്.
ബേട്ടി ബെചാവോ ബേട്ടി പഠാവോ
0-6 വയസ്സിനിടയിലുള്ള 1000 ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ എണ്ണമെന്ന ശിശു ലിംഗാനുപാതo 1961 മുതൽ കുറയുന്ന പ്രവണത ഉണ്ടായി. 1991-ൽ 945-ൽ നിന്ന് ഇടിവ് 2001-ൽ 927 ലേക്കും 2011-ൽ 918-ലും എത്തി ചേർന്നു. സ്ത്രീ വിവേചനം പ്രസവത്തിന് മുൻപേ ആരംഭിക്കുന്നുവെന്നതിന്റെ പ്രധാന സൂചകമായിരുന്നു ഇത്. ഭാരതീയരിൽ മാനസിക പരിവർത്തനം വരുത്തുകയെന്ന ലക്ഷ്യവുമായി 2015 ജനുവരി 22ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. അഭൂതമായ മാറ്റമാണ് ഇത് സൃഷ്ട്ടിച്ചത്. ജനന അനുപാതം 2014-15 കാലത്തെ 918-ൽ 19 പോയിന്റ് വളർച്ച രേഖപ്പെടുത്തി 2020-21 വർഷത്തിൽ 937 ലേക്ക് എത്തി ചേർന്നു. സെക്കൻഡറി വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം 2014-15 ലെ 75.51% ത്തിൽ നിന്നും 2020-21ൽ 79.46% ലേക്ക് എത്തി. ഉന്നത വിദ്യാഭ്യാസത്തിലെ പെൺകുട്ടികളുടെ മൊത്തം എണ്ണം 2015 മുതൽ 2020 വരെ 18% വർദ്ധിച്ചു. ഇത് കൂടാതെ ഈ നൂറ്റാണ്ടിൽ ആദ്യമായി മൊത്തം ജനസംഖ്യയുടെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1020 സ്ത്രീകളെന്ന കണക്കിലേക്ക് എത്തി ചേർന്നു.
മുത്തലാഖ് എന്ന അനാചാരം
ഭാരതത്തിലെ മുസ്ലിം സ്ത്രീകൾ കാലങ്ങളായി അനുഭവിച്ചിരുന്ന ഒരു അനാചാരമായിരുന്നു തലാഖ്-ഇ-ബിദ്ദത്ത് അഥവാ മുത്തലാഖ്. മൂന്ന് തവണ തലാഖ് ഉച്ചരിക്കുന്നതിലൂടെ കാരണം കാണിക്കാതെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഇത് ഭർത്താവിന് അധികാരം നൽകി. മുത്തലാഖ് ഭരണഘടന അനുഛേദം 14 ഉറപ്പ് നൽകുന്ന സമത്വത്തിനു എതിരാണെന്നും ഭരണഘടനയ്ക്ക് എതിരാണെന്നും 2017 ആഗസ്റ്റ് 22-ന് സുപ്രീം കോടതി വിധിച്ചു. വിധിയുടെ അടിസ്ഥാനത്തിലും മുസ്ലിം വനിതകളുടെ അവശ്യ പ്രകാരo പാർലമെന്റിന്റെ ഇരുസഭകളും മുസ്ലീം സ്ത്രീകൾ (അവകാശ സംരക്ഷണം വിവാഹം) നിയമം അംഗീകരിക്കുകയും 2019 ൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. നിയമം ലംഘിക്കുന്ന ഭർത്താവിന് മൂന്ന് വർഷം വരെ തടവും പിഴയും ഇരകളായ മുസ്ലീം സ്ത്രീകൾക്ക് നിയമ പരിരക്ഷയും ഏർപ്പെടുത്തി. അങ്ങനെ ചരിത്രപരമായ പരിഷ്കാരം മുസ്ലീം സ്ത്രീകളെ ഗാർഹിക പീഡനങ്ങളിൽ നിന്നും സമൂഹത്തിൽ അവർ നേരിടുന്ന വിവേചനങ്ങളിൽ നിന്നും കരകയറ്റി.
പ്രധാൻമന്ത്രി മാതൃ വന്ദന യോജന, പോഷൻ പദ്ധതി
ജനനത്തിനു മുമ്പുള്ള ലിംഗ നിർണ്ണയം, പെൺ ശുശുഹത്യ എന്നിവ നിരുത്സാഹപ്പെടുത്താൻ 2017 ലാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജനയാ ആരംഭിച്ചത്. ആദ്യ പ്രസവത്തിന് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നേരിട്ട് 5,000 രൂപയും രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ വീണ്ടും ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2022 നവംബർ 21 വരെ 3.11 കോടിയിലധികം പേർ പദ്ധതിയുടെ ഭാഗമായി. പ്രസവ ആനുകൂല്യങ്ങളുടെ ഭാഗമായി 2.77 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഇതുവരെയായി 12,150 കോടി രൂപ വിതരണം ചെയ്തു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സമയബന്ധിതമായി പോഷകാഹാരങ്ങൾ നൽകുന്നതിന് ആരംഭിച്ചതാണ് പോഷൻ പദ്ധതി. ഇതുവരെ, 14 ലക്ഷത്തിലധികം അങ്കണവാടികൾ ഏകദേശം 10 കോടി ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സർക്കാരിന്റെ അശ്രാന്ത പരിശ്രമം മൂലം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പോഷകാഹാര സൂചകങ്ങൾ ഈ വർഷങ്ങളിൽ ഗണ്യമായി മെച്ചപ്പെട്ടു.
മുദ്ര യോജനയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും
രാജ്യത്ത് സംരഭകത്വം വളർത്തുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി മുദ്ര യോജനയും സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയും. സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും (എസ്‌സി) ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്നതും ഇരു പദ്ധതികളുടെയും ലക്ഷ്യങ്ങളിലൊന്നാണ്. കേന്ദ്ര സർക്കാർ 2024 ഫെബ്രുവരിയിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെയായി നൽകിയ മുദ്ര ലോണുകളിൽ 30 കോടിയിലധികം സ്ത്രീകൾ ഗുണഭോക്താക്കളായി മാറി. ഇതേ കാലയളവിൽ 35,886 കോടി രൂപ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിക്ക് കീഴിലും അനുവദിച്ചു. ഇരു പദ്ധതിക്ക് കീഴിലും ഗുണഭോക്താക്കൾക്കിടയിൽ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ജനൗഷധി, ജനനി സുരക്ഷ, സുകന്യ സമൃദ്ധി യോജന
പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയാണ് മറ്റൊന്ന്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകൾ നല്കുന്നയിവിടെ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വെറും 1 രൂപയ്ക്കാണ് വിൽക്കുന്നത്. രാജ്യത്താകെയുള്ള 766 ൽ 743 ജില്ലകളിൽ 9000-ലധികം കേന്ദ്രങ്ങളിലൂടെ 2023 ഫെബ്രുവരി 18 വരെ 34.71 കോടിയിലധികം ജനൗഷധി സുവിധ സാനിറ്ററി പാഡുകൾ വിറ്റു. മാതൃ, നവജാതശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായിരുന്നു ജനനി സുരക്ഷ യോജന. വ്യവസ്ഥാപിതമായ പ്രസവത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സ്ത്രീകൾക്ക് പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകി. ഗർഭകാലത്തും പ്രസവത്തിനു ശേഷമുള്ള വേതന നഷ്ടത്തിനും ചെലവുകൾക്കും നഷ്ടപരിഹാരം നൽകുന്നു. ഒരു പെൺകുട്ടിക്ക് മാത്രമായി നടപ്പിലാക്കിയ ഒരു ഒരു ചെറിയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പദ്ധതിക്ക് കീഴിൽ ഏകദേശം 3.10 കോടി അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇത് കൂടാതെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.
Discussion about this post