ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മിവാളിനെ മർദ്ദിച്ച കേസിൽ കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമറിന് നോട്ടീസയച്ച് ദേശീയ വനിതാ കമ്മീഷൻ. കെജ്രീവാളിന്റെ ഓഫീസിലേക്കാണ് നോട്ടീസെത്തിയത്. നാളെ വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകാനാണ് നിർദേശം. കമ്മീഷന് മുമ്പാകെ നാളെ ഹാജരാകാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
തന്നെ കെജ്രിവാളിന്റെ പിഎ മർദ്ദിച്ചെന്ന സ്വാതി മലിവാളിന്റെ വെളിപ്പെടുത്തൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിയാണ് സ്വാതി മലവാൾ. വെളിപ്പെടുത്തൽ ചർച്ചയായതിന് പിന്നാലെ പരസ്യ പ്രതികരണത്തിൽ നിന്നും സ്വാതി വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ആംആദ്മിയാണ് ഇതിന് പിന്നിൽ എന്നാണ് ഉയരുന്ന ആക്ഷേപം. പാർട്ടിയുടെ സമ്മർദ്ദത്തെയും ഭീഷണിയെയും തുടർന്നാണ് സ്വാതി പൊതുമദ്ധ്യത്തിൽ വരാത്തത് എന്നും സൂചനയുണ്ട്. സ്വാതിയ്ക്കായി ബന്ധു വീടുകളിലും ഡൽഹി പോലീസ് അന്വേഷണം നടത്തിയിരുന്നു.
സ്വാതിയുടെ ജീവൻ അപായത്തിലാണെന്ന് കഴിഞ്ഞ ദിവസം മുൻ ഭർത്താവ് നവീൻ ജയ്ഹിന്ദ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സ്വാതിയെ കാണാനില്ലെന്ന വാർത്തകൾ അൽപ്പം ഭയവും ആളുകളിൽ ഉണ്ടാക്കുന്നുണ്ട്.











