തിരുവനന്തപുരം: ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടേകാലോടെ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനമാണ് ഇന്ന് പുലർച്ചെയുണ്ടായെന്ന വിവരമാണ് അധികൃതർ നൽകുന്നത്. ഇത് എന്തിന്റെയെങ്കിലും മുന്നറിയിപ്പാണോ എന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഭൂചലനം തൽക്കാലം പ്രശ്‌നമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും പ്രശ്‌നമേഖലകളിൽ ഭൂകമ്പ പ്രതിരോധ രീതിയിലുള്ള ബിൽഡിംഗ് കോഡ്(ചട്ടം) നടപ്പാക്കുന്നതിനെപ്പറ്റി കേരളം ആലോചിക്കണമെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ സോമൻ പറയുന്നത്. കേരളത്തിൽ ചെറുഭൂചലനങ്ങൾ രേഖപ്പെടുത്തുകയും അത് സ്ഥിരമായി സംഭവിക്കുന്ന ഭ്രംശമേഖലകൾക്ക് മുകളിലുള്ള പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണവും മറ്റും കൂടുതൽ ശാസ്ത്രീയമാക്കണമെന്നാണ് കേരളസർവ്വകലാശാല ഭൗമശാസ്ത്രവിഭാഗം മേധാവി ഡോ. ഇ ഷാജിയും പറയുന്നത്.
പാലക്കാട് ചുരത്തിലൂടെ കാവേരി തടം വരെയും അച്ചൻകോവിൽ മേഖലയിലും ഇടുക്കിതമിഴ്‌നാട് അതിർത്തിയിലും ഉൾപ്പെടെ കേരളത്തിലൂടെ പല ഭ്രംശരേഖകളും കടന്നുപോകുന്നുണ്ട്. കാലാവസ്ഥാ മാറ്റവും താപനവും മൂലം മഴയുടെ തോത് കൂടുമ്പോൾ ഭൂഗർഭത്തിലേക്ക് ഇറങ്ങുന്ന വെള്ളത്തിന്റെ അളവു വർധിക്കും. ഇതു ഭ്രംശരേഖകൾക്കിടയിലെ തെന്നൽ വർധിപ്പിക്കും. അതിനാൽ ഭൂകമ്പ പ്രതിരോധ നിർമാണ രീതിയിലേക്ക് കേരളം സാവകാശം മാറുന്നത് ഭാവി സുരക്ഷയ്ക്ക് മുതൽക്കൂട്ടാവുമെന്ന് ഡോ. സോമൻ പറയുന്നു.
എന്താണ് ഭ്രംശമേഖല
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെയാണ് ഭ്രംശനം അഥവാ ഭൂഭ്രംശം (Fault) എന്നു പറയുന്നത്.
ഭൂമിയുടെ ഭൂവൽക്കത്തിലെ ഫലക ചലനവുമായി ബന്ധപ്പെട്ട ബലങ്ങളാൽ ഇത്തരം ഭ്രംശനങ്ങളുണ്ടാകുന്നുണ്ട്. ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭ്രംശനങ്ങൾ കാണപ്പെടുന്നത്. പ്രവർത്തനനിരതമായ ഭ്രംശനങ്ങളിലെ ചലനങ്ങളിലൂടെയുണ്ടാകുന്ന ഊർജ്ജം ഭൂചലനങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഒരു ഭ്രംശനത്തിന്റെ ഉപരിതലത്തിൽ ഭ്രംശരേഖ എന്ന പ്രതിഭാസം കാണപ്പെടാം ഭ്രംശനങ്ങൾ വ്യക്തമായ ഒറ്റ പൊട്ടലായല്ല കാണപ്പെടുന്നതെന്നതിനാൽ ജിയോളജിസ്റ്റുകൾ ഇത്തരം പ്രദേശങ്ങളെ സൂചിപ്പിക്കാൻ ഭ്രംശമേഖല എന്നുപയോഗിക്കാറുണ്ട്.
മഴക്കാലം ആരംഭിച്ച ശേഷം ഭൂഗർഭജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭൂഗർഭത്തിലെ ചെറുപാളികളിൽ ഉണ്ടാകുന്ന ശക്തികുറഞ്ഞ തെന്നിമാറലുകളാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ അനുഭവപ്പെട ചെറു ഭൂചലനങ്ങൾക്കു പിന്നിലെന്ന് ഭൂകമ്പ ഗവേഷകയായ ഡോ. കുശല രാജേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. ഹൈഡ്രോ സീസ്മിസിറ്റി എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. മഴക്കാലത്ത് ഇതു സ്വാഭാവിക പ്രക്രിയ ആയതിനാൽ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല
Discussion about this post