ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ചൂട് തുടരുന്നു. ഇതേ തുടർന്ന് നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. യുപി , ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ്, ബിഹാർ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലുടനീളം താപനില 46 ഡിഗ്രിക്ക് മുകളിലാണ്. ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരാണ് കടുത്ത ചൂടിനെ തുടർന്ന് മരിച്ചത്.
അതേസമയം ഡൽഹിയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജൂണിലെ സാധാരണ താപനിലയേക്കാൾ 6 ഡിഗ്രി കൂടുതലാണ് ഡൽഹിയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഏകദേശം 45 ഡിഗ്രി സെൽഷ്യസാണ്. ഐഎംഡിയുടെ കണക്കനുസരിച്ച്, ഡൽഹിയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത താപനില 50 ഡിഗ്രി സെൽഷ്യസാണ്. ഇതേ തുടർന്ന് സാങ്കേതിക തകരാർ കാരണം ഡൽഹിയിലേക്കുള്ള പശ്ചിമ ബംഗാളിലെ ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. നാളെ മുതൽ ചൂടിന് ശമനം കിട്ടുമെന്നാണ് മുന്നറിയിപ്പിൽ് പറയുന്നത്.
ഹിമാചൽ പ്രദേശിൽ ശരാശരി 44 ഡിഗ്രിയും യുപിയിലെ പ്രയാഗ്രാജിൽ 47.6 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 43.1 ഡിഗ്രിയും മസൂറിയിൽ 43 ഡിഗ്രിയും താപനില അനുഭവപ്പെട്ടു.











