കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വീടുകളിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ട് കെഎസ്ഇബി. കെഎസ്ഇബി ചെയർമാനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതിയാണ് വിച്ഛേദിക്കുക.
കഴിഞ്ഞ ദിവസമാണ് അജ്മലും ഷഹദാദും കെഎസ്ഇബി ഓഫീസ് ആക്രമിച്ചത്. ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ നാല് പേർക്ക് മർദ്ദനമേറ്റിരുന്നു. ഓഫീസിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി ചെയർമാൻ അറിയിച്ചു. കെഎസ്ഇബിയ്ക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.












