വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് സാങ്കേതികം മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമവിദഗ്ധരുടെ ഉപദേശ പ്രകാരം ആണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാധാരണ പോസ്റ്റ്‌മോർട്ടത്തിന്റേത് പോലുള്ള സങ്കീർണതകൾ ഇതിലില്ലെന്നും വീണാ ജോർജ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകരുത്. അതിന് വേണ്ടിയാണ് നടപടി. നിയമവിദഗ്ധരുടെ ഉപദേശപ്രകാരം ആണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാധാരണ പോസ്റ്റ്‌മോർട്ടം പോലെ ഇതിൽ സങ്കീർണതകൾ ഇല്ല. വളരെ പെട്ടെന്നാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൂടുതൽ ഫ്രീസറുകൾ മറ്റുള്ള ജില്ലകളിൽ നിന്നും എത്തിയ്ക്കും എന്നും വീണാ ജോർജ് വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടിയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ചൂരൽ മലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്‌സിജൻ ആംബുലൻസ് സേവനം ലഭ്യമാക്കാൻ ധാരണയായി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മെഡിക്കൽ പോയിന്റുകളിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കും.
Discussion about this post