വയനാട് : വൻ ദുരന്തം മുന്നിൽ കണ്ട് മരവിച്ച് നിൽക്കുകയാണ് വയനാട്. മരണം തൊട്ടുമുന്നിൽ കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവർ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ അഭയാർത്ഥികളായി കഴിയുന്നവർ. അങ്ങനെ അങ്ങനെ പോകുന്നു ദുന്തഭൂമിയിലെ നോവുന്ന ചിത്രങ്ങൾ.
വീടിനടുത്ത് ഉണ്ടായിരുന്ന യുവാവ് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത് എന്ന് ഒരു സ്ത്രീ പറഞ്ഞു. ”വീടാകെ കുലുങ്ങി. ഞാൻ പോവുകയാണ് എന്ന് മാത്രം അവനോട് പറഞ്ഞു. പോവുകയാണെങ്കിൽ പോകട്ടെ എന്ന് കരുതി ഞങ്ങളുടെ കുടുംബം ഒന്നാകെ കെട്ടിപ്പിടിച്ച് നിന്നു. അര മണിക്കൂറോളം നേരം അതേ നിൽപ്പായിരുന്നു.
റെസ്‌ക്യൂ സംഘത്തിലെ യുവാക്കൾ വീടിന് മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. അവർ പോയതും രണ്ടാമത് ഉരുൾപൊട്ടി. അവർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല” കണ്ണീരോടെ സ്ത്രീ പറഞ്ഞു.
മകളുടെ കല്യാണത്തിന് വേണ്ടി കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടുവെന്നും തങ്ങൾക്ക് ഇനി ഒന്നും ബാക്കിയില്ലെന്നും ഇവർ പറയുന്നു.












