പലപ്പോഴും വൈകാരികതയാൽ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. മണ്ണിനടിയിൽ നിന്ന് മനുഷ്യരെ എങ്ങനെ കണ്ടെത്തുമെന്നതിൽ വളരെ ശ്രദ്ധയോടെയായിരുന്നു യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചത്……മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ പ്രവർത്തിച്ച ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കൈകാര്യം ചെയ്തവരുടെ വാക്കുകളാണ് ഇവ.
ഹിറ്റാച്ചി പ്രവർത്തിച്ചപ്പോൾ ഒരു യുവാവ് തന്റെ അടുത്തേക്ക് ഓടി വന്നു. അവിടെ മണ്ണ് മാറ്റുമ്പോൾ ശ്രദ്ധിക്കണമേ… അവിടെയാണ് തന്റെ വീട് ഇരുന്നിരുന്നത്. ബന്ധുക്കൾ അടിയിൽ പുതഞ്ഞുകിടക്കുന്നതിനാൽ പതിയെ മണ്ണ് നീക്കണമെന്ന് അപേക്ഷിച്ച് പൊട്ടിക്കരയുകയായിരുന്നു ഒരു യുവാവ്.
ആദ്യമായാണ് ഇത്തരമൊരു അനുഭവം. മണ്ണ് നീക്കുന്നതിനിടെ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുമെന്നതിനാൽ അത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നെന്ന് മറ്റൊരു ഹിറ്റാച്ചി ഓപ്പറേറ്റർ പറയുന്നത്.
ഇത്ര വൈകാരിക നിമിഷങ്ങളിലും ഞങ്ങൾ ഞങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് ഹിറ്റാച്ചി ഡ്രൈവർമാർ പറഞ്ഞു.
അതേസമയം വയനാട് ജില്ലയിലാകെ 6759 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത.് മെപ്പാടി മേഖലയിൽ മാത്രം 720 കുടുംബങ്ങളാണ് ക്യാമ്പിൽ ഉള്ളത്. സ്‌കൂളുകളിൽ നിന്ന് ക്യാമ്പുകൾ ഒഴിഞ്ഞ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.ക്യാമ്പുകൾ മാറ്റാനായി എൽഎസ്‌ജെഡിയെ ചുമതലപ്പെടുത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












