രണ്ടോ അതിലധികമോ കുട്ടികൾ അടങ്ങുന്ന കുടുംബം എന്ന കാഴ്ചപ്പാട് തന്നെ ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകുന്നതോടെയാണ്. ഇതോടെ ജീവിതത്തിന്റെ തലങ്ങൾ തന്നെ മാറി പോകുന്നു. വൈകാരികവും സാമ്പത്തികവും തൊഴിൽപരവുമായ ഈ മാറ്റങ്ങളെ പറ്റി ഇന്നത്തെ തലമുറയ്ക്ക് കൃത്യമായ അവബോധമുണ്ട്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞു ജനിക്കുന്നതോടെ കുടുംബം പൂർണമായി എന്ന് തീരുമാനിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ ഏറെയും. എന്നാൽ ഇപ്പോഴിതാ തൊഴിൽപരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടപ്പെടുന്നു എന്ന കാരണം കൊണ്ട് കുട്ടികളെ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ സ്ത്രീകൾ.
2023ലും ജനന നിരക്ക് കുത്തനെ താഴ്ന്ന നിലയിലായിരുന്നു. ഇതോടെ ഒരു സർവ്വേ നടത്തുകയായിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ സ്ത്രീകളിൽ വളരെ ഏറെയാണ്. ഇതേ തുടർന്ന് ഭൂരിഭാഗം സ്ത്രീകളും പ്രസവം വൈകിപ്പിക്കുകയും കുഞ്ഞുങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ് എന്നാണ് സർവ്വേകൾ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞവർഷം 2,30,000 കുട്ടികൾ മാത്രമാണ് രാജ്യത്ത് ജനിച്ചത്. കണക്കുകൾ ഇതേ നിലയിൽ തുടർന്നാൽ 2100 എത്തുന്നതോടെ ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 26 ദശലക്ഷമായി കുറയും. നിലവിലെ ജനസംഖ്യയുടെ നേർപകുതിയാണിത്. എന്നാൽ ഇതിനുമപ്പുറം മറ്റു ചില കാരണങ്ങൾ കൂടി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിന് പിന്നിലുണ്ട്.
പ്രസവവുമായി ബന്ധപ്പെട്ടു സ്ത്രീകൾക്ക് പിന്തുണ നൽകാൻ പല നയങ്ങളും സർക്കാർ രൂപികരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവയൊന്നും കൃത്യമായ രീതിയിൽ പ്രാവർത്തികമാകുന്നില്ല. അവിടെ പ്രസവാവധി പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരു പോലെയാണ് നൽകുന്നത്. എന്നാൽ പുരുഷന്മാരിൽ 1.3 ശതമാനം മാത്രമാണ് ഈ അവധി വിനിയോഗിക്കുന്നത്. അതായത് പ്രസവശേഷം കുഞ്ഞിന്റെ പരിചരണം പൂർണമായി ഏറ്റെടുത്ത് പ്രസവാവധി കൂടുതലായി ഉപയോഗിക്കുന്നതു സ്ത്രീകൾ തന്നെയാണ്. ഇതുമൂലം യുവതികളെ ജോലിക്കെടുക്കുന്നതിനു പല കമ്പനികളും വിമുഖത പ്രകടിപ്പിക്കുന്നു. ജോലിയിൽ പ്രവേശിച്ച് പരിശീലനം നേടിയ ശേഷം ഗർഭിണികളാകുന്ന സ്ത്രീകൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുഴുവൻ സമയ ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിയുകയും ചെയ്യുന്നതിനാലാണിത്.
കുഞ്ഞുങ്ങൾ, മാത്രമല്ല വിവാഹം തന്നെ വേണ്ട എന്നു വെയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ് എന്നാണ് സർവേ റിപ്പോർട്ട്. ജീവിത ചിലവ് കുത്തനെ ഉയരുന്നു എന്നതാണ് വിവാഹങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ മുൻപ് കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരുന്നവർ തന്നെയാണ് ജീവിതസുരക്ഷ കണക്കിലെടുത്ത് വിവാഹമോ കുഞ്ഞുങ്ങളോ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.











Discussion about this post