തിരുവനന്തപുരം: വ്യക്തിജീവിതവും കരിയറും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി ഭാവന. ഒരു നടൻ്റെ യഥാർത്ഥ വ്യക്തിത്വത്താൽ ചലച്ചിത്ര പ്രവർത്തകർ പലപ്പോഴും സ്വാധീനിക്കപ്പെടാറുണ്ട്. ശക്തവും ധീരവുമായ കഥാപാത്രമാണെന്ന് ആളുകൾ പറയുമ്പോൾ, അതിന് പൂര്‍ണമായും എതിര്‍ക്കാന്‍ തോന്നാറില്ല. പക്ഷേ, യഥാർത്ഥത്തിൽ കഥാപാത്രത്തിൻ്റെ ധീരതയെക്കുറിച്ചല്ല, മറിച്ച് സ്ക്രിപ്റ്റ് പൊതുജനങ്ങളെ എത്രത്തോളം ആകർഷിക്കുന്നു എന്നതിലാണ് കാര്യം. അത്തരം ‘ബോൾഡ്’ വേഷങ്ങളിൽ സ്റ്റീരിയോടൈപ്പ് ചെയ്യാതിരിക്കാനും താൻ ശ്രദ്ധിക്കാറുണ്ടെന്ന് ഭാവന പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.
മലയാളത്തിൽ നിന്ന് ഇടവേള എടുത്ത സമയത്ത് എല്ലാം തിരിച്ചു വരവിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിരുന്നു എന്നും താരം പറഞ്ഞു. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും കന്നഡ സിനിമയിൽ താൻ സജീവമായിരുന്നു. മലയാളത്തിൽ നിന്നും നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ താൻ തയ്യാറായിരുന്നില്ല. എപ്പോഴെങ്കിലും മലയാളത്തിലേക്ക് തിരിച്ചുവരണോ എന്ന് എപ്പോഴും ആലോചിച്ചുകൊണ്ടിരുന്നു. നല്ല ഓഫറുകൾ നിരസിക്കരുതെന്ന് എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും പറഞ്ഞിരുന്നു. ഒരു സമയത്തിന് ശേഷം തിരിച്ചു വരാന്‍ സമയമായെന്ന് സ്വയം തോന്നുകയായിരുന്നു എന്നും ഭാവന വ്യക്തമാക്കി.
‘ സോഷ്യല്‍ മീഡിയയില്‍ തീരെ ആക്ടിവ് അല്ലാത്ത ഒരാളാണ് ഞാന്‍. എൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അതിൽ അധിക കാര്യങ്ങൾ ഒന്നും പങ്കുവെക്കാറില്ല. എന്നിട്ടും, എൻ്റെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ എന്തുകൊണ്ടാണ് പതിവായി അപ്‌ലോഡ് ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞു എന്ന തീരുമാനത്തില്‍ എല്ലാവരും എത്തുന്നു. അവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ ഞാന്‍ എന്തിനു മെനക്കെടണം. ഓരോ തവണയും നവീൻ്റെ അടുത്ത് ചെന്ന് ‘വരൂ, നമുക്ക് ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാം’ എന്ന് പറഞ്ഞ് ആളുകളെ കാണിക്കണോ. അങ്ങനെ ചെയ്താല്‍ അത് ഞാനായിരിക്കില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ഒരാളല്ല’- ഭാവന കൂട്ടിച്ചേര്‍ത്തു.










