തിരുവനന്തപുരം; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമാ ലോകത്ത് തങ്ങൾ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സഹനടിയായും ചെറുറോളുകളിലും അഭിനയിച്ചുവരുന്ന മിനു കുര്യന്റെ ആരോപണങ്ങളാണ് മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് മിനു കുര്യൻ വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തിൽ അദ്യമായി തന്നോട് അപമര്യാദയായി പെരുമാറിയത് ജയസൂര്യയാണെന്നും താരം വെളിപ്പെടുത്തി. നടൻമാർക്ക് പുറമെ അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടുവെന്നും നടി വ്യക്തമാക്കുന്നുണ്ട്.
ആദ്യത്തെ വില്ലൻ ജയസൂര്യയാണ്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ചാണ്. ഞാൻ അവിടുത്തെ ടോയ്‌ലറ്റിൽ പോയി തിരികെ വരുമ്പോൾ ജയസൂര്യ പുറകീന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരിക്കലും അത് ശരിയായില്ല. പിന്നെ ഞാൻ പിടിവിടീച്ച് താഴേക്ക് ഒടിപ്പോരുകയാണ് ചെയ്തതെന്ന് അവർ വെളിപ്പെടുത്തി.
താഴേക്ക് ഓടിയപ്പോഴേക്കുംജയസൂര്യയും എന്റെ പുറകെ ഓടി വന്നിരുന്നു. എന്നിട്ട് ‘ഞാൻ ഒരു കാര്യം ചോദിക്കും, യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാൽ മതി’ എന്ന് പറഞ്ഞു. ഞാൻ എന്തേയെന്ന് ചോദിച്ചപ്പോൾ ‘എനിക്ക് ഇവിടെ തിരുവനന്തപുരത്ത് ഫ്‌ലാറ്റുണ്ട്.എനിക്ക് മീനുവിനെ ഇൻട്രസ്റ്റഡാണ്. താൽപര്യമുണ്ടെങ്കിൽ ഫ്‌ലാറ്റിൽ വെച്ച് കാണാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ നോ എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നും മിനു കുര്യൻ വെളിപ്പെടുത്തുന്നു
തുടർന്ന് ജയസൂര്യ തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നും മിനു കുര്യൻ വ്യക്തമാക്കുന്നു. ആം സംഭവത്തിന് ശേഷം വേറെ രണ്ട് മൂന്ന് ചിത്രങ്ങളുടെ സെറ്റിൽ വെച്ച് ജയസൂര്യയെ കണ്ടിരുന്നെങ്കിലും എന്നെ മൈൻഡ് ചെയ്തിരുന്നില്ല. പിന്നീട് പല സിനിമകളിലും ഞാൻ വേണ്ടായെന്ന് പുള്ളിക്കാരൻ പറഞ്ഞു.












