കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനും റിയാലിറ്റി ഷോയായ ബിഗ്ബോസ് താരവുമായ രജിത് കുമാറിനെ അറിയാത്തവരായി അധികം പേർ കാണില്ല. വിവാദങ്ങളുടെ ഉറ്റത്തോഴനാണ് രജിത് കുമാർ. സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാൻസ്ഫോബിക്കുമായ പ്രസ്താവനകൾ നിരന്തരം നടത്തിയ രജിത് സർക്കാർ തലത്തിൽ നിന്നും നടപടികൾ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. 2013ൽ തിരുവനന്തപുരം വിമൺസ് കോളേജിൽ അതിഥിയായി എത്തുകയും പെൺകുട്ടികളെ അപമാനിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് രജിത് മലയാളികൾക്കിടയിൽ ചർച്ചയായി തുടങ്ങിയത്.
ബിഗ്‌ബോസ് ഷോയിലൂടെ ഒരുപാട് ആരാധകരെ നേടാൻ രജിത്തിന് സാധിച്ചിരുന്നു. രജിത് കുമാർ ആർമി എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആരാധക്കൂട്ടം അറിയപ്പെട്ടിരുന്നത്. എന്നാൽ സഹതാരത്തിന്റെ കണ്ണിൽ മുളക് തേച്ചതിന് രജിത്തിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ കുട്ടിയുടെ ജനനത്തേയും ജെന്ററിനേയും ലൈംഗികതയേയും കുറിച്ചുള്ള ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രജിത് കുമാർ. ഈ സീസണിലെ ഒരു പാരന്റ്സ് പറഞ്ഞത് അവൾക്ക് ചെറുപ്പത്തിലേ നിക്കർ വാങ്ങികൊടുത്ത്, നിക്കർ ധരിപ്പിച്ച് ശീലിപ്പിച്ചു എന്നാണ്. വലുതായപ്പോൾ പാവടയും ബ്ലൗസും വാങ്ങി കൊടുത്തുവെങ്കിലും കൊച്ചിന് നിക്കർ മതി. ജനിച്ച കൊച്ചല്ല നിക്കർ വേണമെന്ന് പറഞ്ഞത്. അവർക്ക് ഷോർട്സ് വാങ്ങിക്കൊടുത്ത് വളർത്തിയത് മാതാപിതാക്കളാണ്. അങ്ങനെ നിക്കറിട്ട് വളർന്നതിനാലാണ് ആ പെൺകുട്ടിയ്ക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് തോന്നിയത്. ബിഗ് ബോസിൽ നടന്ന സംഭവമാണിതെന്നാണ് രജിത് കുമാർ പറയുന്നത്.
നമ്മളുടെ വേഷവും ചിന്തകളും നമ്മളുടെ ഓപ്പോസിറ്റ് ആളുടേത് ആകുമ്പോൾ നമ്മുടെ ഹോർമോണിൽ മാറ്റം വരും. ആത്മാവിന്റെ ഗുണ നിലവാരം അനുസരിച്ച് ഗർഭപാത്രത്തെ തിരഞ്ഞെടുക്കും. ഗർഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊർജ്ജമായിരിക്കും കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉർജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കിൽ നമ്മുടെ ചിന്തകളും പ്രവർത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം. ഇല്ലെങ്കിൽ മക്കൾക്ക് ജന്മം നൽകാനെ മാതാപിതാക്കൾക്ക് സാധിക്കൂ എന്നാണ് രജിത് കുമാർ പറയുന്നത്.












