എറണാകുളം: കോതമംഗലത്ത് കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. 21 കാരിയായ ആൻ മേരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൽത്താഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആൻമേരി.
കോതമംഗലം-നീണ്ടപാറ ചെമ്പൻകുഴിയിവച്ചായിരുന്നു സംഭവം. കോതമംഗലത്ത് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. ബൈക്കിൽ പോകുന്നതിനിടെ കാട്ടാന പന കുത്തിമറിച്ച് ഇടുകയായിരുന്നു. ഇവരുടെ ബൈക്കിന് മുകളിലേക്കാണ് പന വീണത്. ഇതിന്റ് അടിയിൽ അകപ്പെട്ട ആൻമേരിക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പരിക്കേറ്റ അൽത്താഫ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.










