കൊല്ലം; ഏരൂരിൽ നിർധനയായ വീട്ടമ്മയ്ക്ക് ഇത്തവണ വൈദ്യുതി ബില്ലായി ലഭിച്ചത് 17,445 രൂപ. കഴിഞ്ഞ തവണ 780 രൂപ വന്ന സ്ഥാനത്താണ് ഇത്തവണ വെള്ളിടിപോലെ വൻതുക ബിൽ വന്നിരിക്കുന്നത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള അമ്പിളിയുടെ പണിതീരാത്ത വീട്ടിൽ ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എൽഇഡി ബൾബുകളും മാത്രമാണ് ആകെയുള്ളത്.സാങ്കേതിക പ്രശ്‌നങ്ങൾ സംഭവിച്ചോ എന്ന് പരിശോധിച്ച ശേഷം ബിൽ കുറച്ചു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പത്ത് വർഷം മുമ്പ് ഏരൂർ പൊൻവെയിൽ സ്വദേശി അമ്പിളിയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച വീടാണിത്. പരിമിതമായ സൗകര്യങ്ങളുള്ള പണിതീരാത്ത വീട്. ഇത്തവണ കെഎസ്ഇബിയുടെ വൈദ്യുതി ബിൽ കണ്ട് ഷോക്കേറ്റ അവസ്ഥയിലാണ് ഈ വീട്ടമ്മ.












