ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുൽഗാമിലെ കദ്ദർ ബെഹിബാഗിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
അർദ്ധരാത്രി ആയിരുന്നു ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ ഭീകരർ സ്ഥലത്ത് ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന തുടരുന്നത്. പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്.









