നീ പോടാ പന്നീ… തെറിയായും ദേഷ്യം പ്രകടിപ്പിക്കാനും നമ്മളിൽ പലരും ഉപയോഗിക്കുന്ന വാക്ക്. സുഹൃത്തുക്കൾക്കിടയിൽ സ്‌നേഹം പ്രകടിപ്പിക്കാൻ വരെ ഉപയോഗിക്കുന്ന ഈ വാക്ക് വെറുമൊരു വാക്കല്ല ഒരു ജീവിയുടെ പേര് കൂടിയാണെന്നറിയാമല്ലോ… ഇതിലും വലിയ വൃത്തികെട്ട ജീവി ഇല്ല എന്ന പേരുദോഷം പേറിനടക്കുന്നവരാണ് പന്നികൾ. വൃത്തികെട്ട സ്ഥലങ്ങൾ ആസ്വദിച്ച് ജീവിക്കുന്ന, ചളിയിൽ വീണുരുണ്ടും മദിച്ചും ഭക്ഷണമാലിന്യം തിന്നുകൊഴുത്തും ജീവിക്കുന്ന ഇവയെ കുളിച്ച് സുന്ദരൻമാരായി നടക്കുന്ന മനുഷ്യന് പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
എന്നാലീ പന്നിയ്ക്ക് മനുഷ്യനുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നറിയാമോ? ഇറച്ചിക്കായും തുകലിനായും മറ്റാവശ്യങ്ങൾക്കായും പുരാതന കാലം മുതലേ മനുഷ്യൻ പന്നികളെ വളർത്തുന്നുണ്ട്. ഇപ്പോൾ വൈദ്യശാസ്ത്ര ഗവേഷണങ്ങളിൽ പരീക്ഷണങ്ങൾക്കായും ഇവയെ ഉപയോഗിക്കുന്നുണ്ട്. പന്നി ഹൃദയം മനുഷ്യനിൽ മാറ്റിവച്ച വാർത്തയെല്ലാം നമ്മൾ ആഘോഷിച്ചത് ഓർമ്മയുണ്ടല്ലോ..
തെക്ക് കിഴക്ക് ഏഷ്യയിലെ ഇൻഡോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങളിലെ ദ്വീപുകളിൽ ആയിരിക്കും പന്നികൾ ആദ്യമായി പരിണമിച്ച് ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. അവിടെനിന്നു യൂറേഷ്യയിലും ഉത്തരാഫ്രിക്കയിലും അവ എത്തിപ്പെട്ടു. സൂയിഡേ കുടുംബത്തിൽ സുസ് ജനുസിലാണ് പന്നികളെല്ലാം ഉൾപ്പെടുന്നത്. തടിച്ചുരുണ്ട ശരീരമാണിവയ്ക്ക്. തലയാണ് ശരീരത്തിലെ പ്രധാന ഭാഗം എന്ന് തോന്നും. മൊത്തം ശരീരത്തിന്റെ മൂന്നിലൊന്നു നീളവും വലിപ്പവും ഉള്ളതാണ് തല. തലയുടെ ആകൃതിയും കഴുത്തിലെ കരുത്തൻ പേശികളും മണ്ണ് കുത്തി ഇളക്കാൻ സഹായിക്കുന്ന രൂപത്തിൽ ഉള്ളവയാണ്.
തൂമ്പ കൊണ്ട് ആഞ്ഞു കൊത്തിയാലും ഇളകാത്ത ഉറച്ച മണ്ണ് പോലും പത്ത് സെന്റി മീറ്റർ ആഴത്തിൽ ഒറ്റക്കുത്തിന് ഇളക്കാൻ ഇവർക്ക് ഒരു പ്രയാസവും ഇല്ല. അൻപത് കിലോ വരെയുള്ള പാറക്കല്ല് മറിച്ചിടാനും ഒരു വിഷമവും ഇല്ല.ചെവി നല്ല നീളവും വലിപ്പവും ഉള്ളവയാണ്. പക്ഷേ കണ്ണ്.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ്. കാഴ്ചയുടെ കാര്യത്തിൽ പന്നി ഇത്തിരി പിറകോട്ടാണ്. വർണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് പോലും ഇവയ്ക്കില്ല. പത്ത് പതിനഞ്ച് മീറ്റർ അകലെ നിൽക്കുന്ന ഒരു മനുഷ്യനെ അതിന് കാണാനും തിരിച്ചറിയാനും കഴിയില്ല. എന്നാലും രൂപങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിലും ചെറുചലനങ്ങൾ പോലും അവയ്ക്ക് മനസിലാകും.. പന്നിശരീരത്തിൽ കുഞ്ഞിക്കാലുകളാണ് ഉള്ളത്. കാലിത്ര ചെറുതാണെങ്കിലും ഭീമൻ ശരീരം താങ്ങാൻ കെൽപ്പുണ്ടവയ്ക്ക്. ഇവയുടെ നെറ്റി മുതൽ മുതുകിലൂടെ പുറംഭാഗത്ത് കൂടിയുള്ള രോമനിര നീണ്ടതും കട്ടി കൂടിയതുമായിരിക്കും. മണിക്കൂറിൽ നാല്പത് കിലോ മീറ്റർ വേഗതയിൽ ഓടാനും ഒന്നര മീറ്റർ ഉയരത്തിൽ വരെ ചാടാനും ഇവർക്ക് കഴിയും. പരസ്പരം ആശയ വിനിമയത്തിനും , ആക്രമണത്തിനും അപകട മുന്നറിയിപ്പിനും ആയി നിരവധി വ്യത്യസ്ത ശബ്ദങ്ങൾ കാട്ടുപന്നികൾ ഉണ്ടാക്കും. മണം പിടിക്കാനുള്ള അപാരമായ കഴിവാണിവർക്ക് ഉള്ളത്.
നവംബർമുതൽ ജനുവരി വരെ ആണ് ഇണചേരൽ കാലം. വമ്പൻ തയ്യാറെടുപ്പ് തന്നെയാണ് പന്നികൾ ഇതിനായി മാത്രം നടത്തുന്നത്. ഇണചേരൽ കാലത്ത് പരിക്കൊന്നും പറ്റാതിരിക്കാൻ ആൺപന്നിയുടെ മുതുകിൽ കട്ടിത്തോലിന്റെ ഒരു ആവരണം ഉണ്ടാവും.വൃഷണങ്ങളുടെ വലിപ്പം ഇരട്ടിക്കും. മഞ്ഞച്ച പതയുള്ള ദ്രാവകം ഗ്രന്ഥികൾ സ്രവിപ്പിക്കും. മദപ്പാട് ഇളകിയ ആൺപന്നികൾ ഇണകളെ കണ്ടെത്താനായി വളരെ ദൂരം അലയും. ആ സമയത്ത് ഭക്ഷണം കഴിക്കാൻ പോലും ടൈം വേസ്റ്റ് ചെയ്യില്ല. കരുത്തനായ ഒരു ആൺപന്നി അഞ്ചു മുതൽ പത്ത് പെൺപന്നികളുമായി ഇണചേരും. ഇണചേരൽ എല്ലാം കഴിയുമ്പോഴേക്കും പട്ടിണിയും അലച്ചിലും ഒക്കെ കൊണ്ട് ആൺപന്നികൾ അവശന്മാരാകും.
ഇണചേരൽ കാലം കഴിയുമ്പോഴേക്കും ശരീരഭാരത്തിന്റെ ഇരുപത് ശതമാനം വരെ കുറഞ്ഞ് മെലിഞ്ഞുപോകും ആൺ പന്നികൾ. ഇണചേരൽ കഴിഞ്ഞ് ഗർഭിണിയായാൽ പെൺപന്നി മണ്ണിൽ വൃത്താകൃതിയിൽ മണ്ണ് കുഴിച്ച് അതിൽ പുല്ലും ഇലകളും നിരത്തി ഒരു പ്രസവവാർഡ് തന്നെ നിർമ്മിക്കും. ഒറ്റ പ്രസവത്തിൽ ചിലപ്പോൾ പന്ത്രണ്ടോ അതിലധികമോ വരെ പന്നിക്കുട്ടികൾ ഉണ്ടാകും. എങ്കിലും ശരാശരി നാലുമുതൽ ആറുവരെ കുഞ്ഞുങ്ങളെ കാണാം.ഒരു വയസാകുമ്പോഴേക്കും പെൺ പന്നിക്കുട്ടികൾ ലൈംഗീക പക്വത നേടുമെങ്കിലും ആൺ പന്നികൾ പിന്നേയും കാത്തിരിക്കണം രണ്ട് വയസുവരെ. എങ്കിലും നാല്-അഞ്ച് വയസാവും വരെ ഇണചേരാൻ മറ്റ് പന്നികൾ സമ്മതിക്കാറില്ല.
നാം അധികവും നാട്ടിൽ കാണുന്ന പന്നിയിനം ലാന്റ് റേസ് ആണ്. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ ചെവി, നീളം കൂടിയ കഴുത്ത്, ഉടൽ എന്നിവയുള്ള ഇവയുടെ തല ചെറുതായിരിക്കും. കൂടുതൽ തീറ്റപരിവർത്തനശേഷി, പ്രത്യുത്പാദനശേഷി എന്നിവയുള്ള ഈ വർഗ്ഗത്തിന് കലോറി കൂടിയ തീറ്റ നൽകിയാൽ മാംസഗുണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബലം കുറഞ്ഞ കാലുകളാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
എത്ര വൃത്തികെട്ട സാഹചര്യത്തിൽ വളർന്നെന്ന് പറഞ്ഞാലും ഇംഗ്ലീഷിൽ പോർക്ക് എന്നറിയപ്പെടുന്ന പന്നിയിറച്ചി, ചില മതവിഭാഗങ്ങൾക്കിടയിൽ നിഷിധമാണെങ്കിൽ കൂടി ലോകത്ത് വളരെയധികം ഉപയോഗപ്പെടുത്തുന്ന ഭക്ഷ്യയോഗ്യമായ ഒരു മാംസമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസ വിഭവങ്ങളിൽ പ്രധാനമായതും ഇതുതന്നെ. വിറ്റാമിൻ ബി 6, തയാമിൻ, ഫോസ്ഫറസ്, നിയാസിൻ, സെലിനിയം, പ്രോട്ടീൻ എന്നിവയും സിങ്ക്, റൈബോഫ്‌ലേവിൻ, പൊട്ടാസ്യം എന്നിവയുടെ നല്ല സ്രോതസ്സും ഉൾപ്പെടെ ആരോഗ്യത്തെ സഹായിക്കുന്നതിൽ പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പന്നിയിറച്ചി.
ഇത്രയൊക്കെ ഗുണമുണ്ടായിട്ടും വൃത്തികെട്ടവൻ എന്ന വിളിയാ ബാക്കി.. എന്നാലീ വൃത്തി ഇല്ലായ്മയ്ക്ക് പിന്നിൽ പന്നിയ്ക്ക് പറയാൻ അവന്റേതായ റീസണുകളുണ്ട്. ഏത് പന്നിക്കുമുണ്ടാവില്ലേ പറയാൻ അവരുടേതായ ഭാഗം. അവന്റെ ശാരീരിക സ്വഭാവമാണ് ഈ വൃത്തിയില്ലായ്മയ്ക്ക് കാരണം. അതൊരു വല്ലാത്ത കാരണം എന്ന് ചിന്തിക്കാൻ വരട്ടെ. വിയർപ്പുഗ്രന്ഥികളിലൂടെ ജലം പുറത്തേക്ക് വിട്ട് അത് കാറ്റിൽ വറ്റിച്ച് തണുപ്പിച്ചാണല്ലോ നമ്മളൊക്കെ ശരീരത്തിന്റെ താപം നിയന്ത്രിക്കുന്നത്. എന്നാൽ, പന്നിയിൽ നമുക്കുള്ള രണ്ട് തരം സ്വേദഗ്രന്ഥികളും വളരെ കുറച്ച് മാത്രമേ ഉള്ളു. വിയർക്കുന്ന സ്വഭാവം ഇല്ലെന്നുതന്നെ പറയാം. നായയെ പോലെ ചില സസ്തനികൾ നാവു നീട്ടി വായിലെ മ്യൂക്കസ് പാളി വഴി ചൂട് കുറക്കുന്ന പരിപാടിയും ഇവർക്കില്ല. അതിനാലാണ് പാവം പന്നി ചെളിയിലും ചതുപ്പിലും അഴുക്കുകുഴികളിലും വീണുരുളുന്നത്. കൂടാതെ ദേഹത്ത് ചെളിയുടെ ഒരു പാളി ഉണ്ടായാൽ വെയിൽ തട്ടി പൊള്ളുന്നതും കുറയും. അയ്യോ പാവം.. അല്ലേ.. ചുമ്മാ തെറ്റിദ്ധരിച്ചു.
ഇസ്ലാമിലും ജൂതമതത്തിലും പന്നി മാംസം വിലക്കപ്പെട്ടതാണെങ്കിലും മറ്റ് വിശ്വാസങ്ങളിൽ സവിശേഷ സ്ഥാനവും ലഭിച്ചിട്ടുണ്ട് പന്നികൾക്ക്.. ബുദ്ധമതത്തിൽ മോഹത്തിന്റെ (അത്യാശകളുടെ) പ്രതിരൂപമാണ് പന്നി. റോമൻ ദേവതയായ ഡയാനയുടെ വിശുദ്ധമൃഗമാണ് പന്നി. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ പ്രിയമൃഗമാണ് പെൺപന്നി. ഹിന്ദുമത വിശ്വാസപ്രകാരം വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. ഭൂലോകത്തെ കൈയിലേന്തി പാതാളത്തിലേക്ക് പോയ ഹിരണ്യാക്ഷനെ വധിച്ച് തന്റെ തേറ്റയിൽ വരാഹം ഭൂമിയെ ഉയർത്തികൊണ്ടുവന്നതായാണ് ഐതിഹ്യം.
മനുഷ്യവിസർജ്യമാണ് നാട്ടുപന്നികളുടെ ഇഷ്ടഭക്ഷണം എന്ന ധാരണ പലർക്കിടയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്തും ഭക്ഷണമാക്കുന്ന സ്വഭാവക്കാരാണ് പന്നികൾ. അതിൽ പ്രധാനം വേരുകളും കിഴങ്ങുകളും ഒക്കെയാണ് . പലതരം പഴങ്ങൾ, വിത്തുകൾ, ഇലകൾ ,മുളകൾ, ഇളം തണ്ടുകൾ കൂടാതെ തടിയിലെ തൊലിയും മരത്തടിയും വരെ തിന്നും. സാഹചര്യങ്ങൾക്കനുസരിച്ച് ഭക്ഷണം പരിഷ്‌കരിച്ചു കൊണ്ടിരിക്കും. അതിനാൽ ഇവർ പട്ടിണികിടക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. ഇവയെത്തുന്ന ഏതു ഭൂപ്രദേശത്തും പെറ്റുപെരുകി വളരും. ശക്തിയുടെ കാര്യത്തിലും കേമൻമാരാണിവർ. മുതിർന്ന പന്നികളുടെ കരുത്തിനു മുന്നിൽ ചിലപ്പോൾ കടുവ പോലും പിന്തിരിയേണ്ടി വരും. വളരെ നേരം ഓടിച്ച് ക്ഷീണിപ്പിച്ചാണ് അവസാനം കടുവയും പുലിയും പന്നിയെ നേരിടുക. അത്രമേൽ മാരകമാണ് പന്നിയുടെ തേറ്റകൊണ്ടുള്ള കുത്ത്
പൊതുവെ ബുദ്ധി കുറവുള്ള ജീവിയയാണ് പലരും പന്നിയെ കണക്കാക്കിയിട്ടുള്ളത്. പക്ഷെ അതി സമർത്ഥരാണ് പന്നികൾ. പഴയ വേട്ടക്കാർ വെടിവെച്ചിട്ടാൽ ചത്തതുപോലെ കിടന്ന് തൊട്ടടുത്ത് ആളുകൾ എത്തിയാൽ എഴുന്നേറ്റ് ആക്രമിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അഭിനയ കുലപതികൾ തന്നെ ല്ലേ… എന്നാൽ അത്രയേക്ക് അങ്ങോട്ട് പുകഴ്ത്താനും നമുക്ക് ഭയമാണ്. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ടല്ലോ…പലതരം പരാദ വിരകളുടെ വളർത്തു ശരീരമായും , പല രോഗകാരികളായ സൂക്ഷ്മ ജീവികളുടെയും വൈറസുകളുടെയും വാഹകരായും പ്രവർത്തിക്കുമെന്നതിനാൽ ഇവരിലൂടെ പുതു രോഗങ്ങൾ മനുഷ്യരിലും എത്താം എന്നതാണ് കാരണം. അതായത് ഇവൻ ശത്രുവാണോ മിത്രമാണോ നമുക്കെന്ന് ചോദിച്ചാൽ കൈമലർത്തുകയല്ലാതെ വേറെ നിവൃത്തിയില്ല… നന്നായി വേവിച്ചാൽ കഴിക്കാൻ കൊള്ളാം.. That’s it
Discussion about this post