തിരുവനന്തപുരം; സിപിഎംം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമർശം ചർച്ചയാവുന്നു. പാകിസ്താന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ ജില്ലയിൽ നിന്നാണെന്നായിരുന്നു സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിയുടെ പരമാർശം. മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ മതേതര മലപ്പുറം മുന്നോട്ട് എന്ന മാഗസിനിലെ സൗമ്യദീപ്തം പാലോളി ജീവിതം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മുതിർന്ന സിപിഎം നേതാവിന്റെ ഈ പ്രതികരണം.
മുസ്‌ലിംലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്തെന്നായിരുന്നു ചോദ്യം. മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്താൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്ലീം സമുദായത്തിലുള്ള ആളുകൾ ബ്രിട്ടീഷ് അനുകൂലികൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാകിസ്താൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു.
അന്ന് മലബാറിലെ മുസ്ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെഎം സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മലപ്പുറത്ത് നടന്ന മുസ്ലീം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞതെന്ന് പാലോളി മുഹമ്മദ് കുട്ടി പറയുന്നു. പരാമർശം ചർച്ചയായതോടെ മലപ്പുറം ജില്ല 1969 ജൂൺ 16 നാണ് രൂപീകൃതമായതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.










