തൃപ്പൂണിത്തുറ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ. അനീഷിന്റെ ഇളയസഹോദരൻ ആഷിക്ക് ആന്റണി(33)ആഷിക്കിന്റെ ഭാര്യ നേഹ(35) ആഷിക്കിന്റെ പെൺസുഹൃത്ത് സുറുമി(29) ഇവരുടെ സുഹൃത്ത് പനങ്ങാട് വാടകയ്ക്ക് താമസിക്കുന്ന തോമസ്(24) ഇയാളുടെ ഭാര്യ ജിജി (19) എന്നിവരാണ് അറസ്റ്റിലായത്. ഹിൽപാലസ് പോലീസാണ് നടപടിയെടുത്തത്.
വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളായി 13,500 രൂപയും മൊബൈൽ ഫോൺ,ബൈക്ക് എന്നിവയും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയുടെ പരാതിയിലാണ് കേസ്. ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ ഫോൺ നമ്പർ വൈക്കം സ്വദേശിയായ യുവാവിന് ആഷിക്ക് നല്കി. തുടർന്ന് യുവാവുമായി ഇവർ സൗഹൃദം സ്ഥാപിച്ച് നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തി.
യുവാവ് മുറിയിൽ എത്തി ശേഷം സുറുമി വാതിൽ അടച്ചപ്പോൾ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്തു കയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു. തുടർന്നു വിഡിയോ പ്രചരിപ്പിക്കുമെന്നു യുവാവിനെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റു പ്രതികൾക്കൊപ്പം നേഹയും യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ തട്ടിയെടുത്ത ബൈക്ക് പണയം വച്ച പണത്തിൽ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നു പൊലീസ് പറഞ്ഞു












