സിനിമയിൽ നേരിടുന്ന വേർതിരിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് നിത്യ മേനൻ . നായകൻ, സംവിധായകൻ, നായിക, ഇങ്ങനെയൊരു ഹൈറാക്കി സിനിമയിലുണ്ട്. കാരാവൻ പാർക്ക് ചെയ്യുന്നതും എന്തിന് ആരതിയുഴിയുന്നത് പോലും ഈ ഓർഡറിലാണ്. ആളുകൾ നിൽക്കുന്ന ഓർഡർ നോക്കാറേയില്ല എന്ന് താരം വ്യക്തമാക്കി.
ഇതിൽ നിന്ന് ഒരു മാറ്റം സംഭവിച്ചത് ജയം രവിക്കൊപ്പം അഭിനയിച്ച കാതലിക്ക നേരമില്ലൈ സിനിമയിലാണ്. ജയം രവിയൊടൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ തനിക്കുള്ളതെന്നും അതുകൊണ്ട് തന്നെ പോസ്റ്ററിൽ പതിവിനു വിപരീതമായി തന്റെ പേരാണ് ആദ്യം കൊടുത്തത് എന്ന് നിത്യ പറയുന്നു. സിനിമയെ പോലെ ഹൈറാക്കി കൊണ്ടാടുന്ന മേഖലയിൽ അത് പുരോഗമനപരമായ തീരുമാനമായിരുന്നു എന്നും നിത്യ പറയുന്നു. രവിയാണ് അതിനെ പിന്തുണച്ചത്. അത് അഭിനന്ദാർഹമാണ് എന്ന് താരം കൂട്ടിച്ചേർത്തു.
ഒരിക്കൽ സിനിമ സെറ്റിൽ അനുഭവിച്ച വേർതിരുവുകളെയും താരം എടുത്തു പറഞ്ഞു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാൽ സെറ്റ് നിശബ്ദമായിരുന്നു. അഭിനയത്തെ പ്രശംസിക്കാൻ ഒരാൾ പോലും തയ്യാറായില്ല. എന്നാൽ അത് കഴിഞ്ഞ് പ്രധാനനടൻ വളരെ മോശമായി അഭിനയിച്ചിട്ടും മുഴുവൻ സെറ്റും കൈയടിച്ചു. എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. ഇത് തന്നെ പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. അഭിനന്ദനം അർഹിക്കുന്നവർക്ക് ആൺ പെൺ വ്യത്യാസമില്ലാതെ അത് നൽകേണ്ടതില്ലേ എന്നും നിത്യ ചോദിക്കുന്നു,












