2025 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ യുഎഇക്കെതിരായ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസണെ മധ്യനിരയിൽ കളിപ്പിച്ചതിന് പിന്നിലെ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വിജയത്തിൽ ആനന്ദിക്കുമ്പോൾ പോലും ഒരു താരത്തിന് ബാറ്റിംഗിന് അവസരം കിട്ടാത്തതിൽ ആരാധകർ അസ്വസ്ഥരാണ്.
കഴിഞ്ഞ വർഷം ഇന്ത്യയുടെ ഓപ്പണർ എന്ന നിലയിൽ സാംസൺ മികച്ച ഫോം പ്രകടിപ്പിച്ചിട്ടുണ്ട്, അവസാന 12 മത്സരങ്ങളിൽ 183.70 എന്ന സ്ട്രൈക്ക് റേറ്റിൽ ഏകദേശം 38 ശരാശരിയിലാണ് സഞ്ജു കളിച്ചത്. ഈ കാലയളവിൽ ടി20യിൽ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ ഇതിനെക്കുറിച്ച് സംസാരിക്കവെ, ശ്രീകാന്ത്, സാംസണെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിക്കുന്നത് മാനേജ്മെന്റിന് ശ്രേയസ് അയ്യരെ ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു മാർഗമായിട്ടാണ് കാണുന്നത് എന്നുള്ള അഭിപ്രായമാണ് പറഞ്ഞത്.
ഇപ്പോഴിതാ സഞ്ജുവുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെയധികമായി നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് താരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. “സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല, പക്ഷേ അതിനർത്ഥം അദ്ദേഹത്തിന് ആ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ കഴിയില്ല എന്നല്ല. എല്ലാവർക്കും അവരുടെ റോളുകൾ അറിയാം, കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തില്ല, പക്ഷേ അടുത്ത മത്സരത്തിലും ഇതേ കാര്യം സംഭവിക്കുമെന്ന് അർത്ഥമാക്കുന്നില്ല”.
സഞ്ജു സാംസണെ സംബന്ധിച്ച് കിട്ടുന്ന അവസരത്തിൽ മികവ് കാണിക്കാൻ സാധിച്ചില്ല എങ്കിൽ അദ്ദേഹത്തിന് പകരക്കാരെ ഉടൻ തന്നെ മാനേജ്മെന്റ് കണ്ടുപിടിക്കും എന്നാണ് മനസിലാകുന്നത്.












