പാകിസ്ഥാൻ സൂപ്പർ ലീഗ് അവരുടെ ലീഗിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഏകദേശം 114 കോടി രൂപയ്ക്ക് (12.75 മില്യൺ ഡോളർ) ആണ് പുതിയ രണ്ട് ഫ്രാഞ്ചൈസികൾ വിറ്റുപോയത്. ഇതുവരെ ആറ് ടീമുകൾ മാത്രമായിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്നത്.
പാകിസ്ഥാനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഒസെഡ് ഡെവലപ്പേഴ്‌സ് (OZ Developers) ആണ് സിയാൽകോട്ട് ടീമിനെ സ്വന്തമാക്കിയത്. ഏകദേശം 58.38 കോടി രൂപയ്ക്കാണ് ($6.55 മില്യൺ) ഈ ടീമിനെ അവർ ലേലത്തിൽ പിടിച്ചത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമയാന-ആരോഗ്യ മേഖലയിലെ വമ്പന്മാരായ എഫ്കെഎസ് ഗ്രൂപ്പ് (FKS Group) ആണ് ഹൈദരാബാദ് ടീമിനെ സ്വന്തമാക്കിയത്. ഏകദേശം 55.57 കോടി രൂപയാണ് ($6.2 മില്യൺ) ഈ ടീമിനായി അവർ മുടക്കിയത്.
അതേസമയം ലോക ക്രിക്കറ്റിലെ സാമ്പത്തിക ശക്തിയായ ഐപിഎല്ലും പാകിസ്ഥാൻ സൂപ്പർ ലീഗും തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പിഎസ്എല്ലിലെ പുതിയ ടീമായ ഹൈദരാബാദിന്റെ ലേലത്തുകയും ഐപിഎല്ലിലെ മുൻനിര താരങ്ങളുടെ ശമ്പളവും തമ്മിലുള്ള താരതമ്യം ആരാധകരെ അമ്പരപ്പിക്കുകയാണ്. ഐപിഎല്ലിൽ ശ്രേയസ് അയ്യർ (26.75 കോടി), ഋഷഭ് പന്ത് (27 കോടി) എന്നിവർ കഴിഞ്ഞ മെഗാ ലേലത്തിൽ വിറ്റുപോയത് വമ്പൻ തുകക്ക് ആണല്ലോ. എന്നാൽ പിഎസ്എല്ലിലെ പുതിയ ടീമായ ഹൈദരാബാദ് വിറ്റുപോയത് 55.57 കോടി രൂപയ്ക്കാണ്. അതായത് വെറും രണ്ട് ഇന്ത്യൻ താരങ്ങളുടെ ശമ്പളം ഉണ്ടെങ്കിൽ പിഎസ്എല്ലിൽ ഒരു ടീമിനെ സ്വന്തമാക്കാം.
ഐപിഎൽ 2026 ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ആദ്യ ഒമ്പത് താരങ്ങളുടെ ആകെ ശമ്പളം 118 കോടി രൂപയാണ്. എന്നാൽ പിഎസ്എല്ലിലെ രണ്ട് പുതിയ ടീമുകളുടെയും (സിയാൽകോട്ട് + ഹൈദരാബാദ്) ആകെ ലേലത്തുക ഇതിലും കുറവാണ് (ഏകദേശം 114 കോടി രൂപ.
എന്തായാലും സിയാൽകോട്ട്, ഹൈദരാബാദ് എന്നീ നഗരങ്ങൾ കൂടി എത്തുന്നതോടെ കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റിന് ഇത് ഗുണകരമാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.













Discussion about this post