2003-ൽ വി.എം. വിനു സംവിധാനം ചെയ്ത ‘ബാലേട്ടൻ’ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘ഫാമിലി ഹിറ്റുകളിൽ’ ഒന്നാണ്. അച്ചൻ നൽകിയ രഹസ്യവാക്ക് പാലിക്കാൻ സ്വന്തം ജീവിതം ബലികഴിക്കുന്ന ബാലചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വൈകാരികമായ സംഭാഷണങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
കരിയറിൽ മോഹൻലാലിൻറെ ചിത്രങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടിരുന്ന കാലത്ത് റിലീസായിരുന്ന സിനിമയായിരുന്നു ഇത്. മോഹൻലാലിന് കുടുംബ പ്രേക്ഷകരിൽ ഉള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ച ചിത്രമായതിനാൽ മലയാളികളുടെ ലാലേട്ടന് ഈ ചിത്രം അത്രമാത്രം സ്പെഷ്യലാണ് എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.
അച്ഛനും മകനും തമ്മിലുളള രസകരമായ ആത്മ ബന്ധത്തിന്റെ കഥയായ ചിത്രത്തിൽ കോമഡിക്കും ഇമോഷണൽ സീനിനുമെല്ലാം പ്രാധാന്യമായുണ്ട്. തന്റെ ജീവിതത്തിലെ ഒരു രഹസ്യം നിർണായക ഘട്ടത്തിൽ മകനോട് പറഞ്ഞ് ആ ദിവസം തന്നെ അച്ഛൻ മരിക്കുന്നു. തുടർന്ന് അച്ഛന്റെ വാക്ക് സംരക്ഷിക്കുന്ന മകൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ വിഷയം. ചിത്രത്തിൽ ഈ രഹസ്യം ഒളിപ്പിക്കാൻ നായകൻ ഒരുപാട് ബുദ്ധിമുട്ടുകയും പല കെണികളിൽ വീഴുകയും ചെയ്യുന്നു.
കുടുംബം മുഴുവൻ ഒന്നനടങ്കം കുറ്റപ്പെടുത്തുന്ന ഒരു സീനിൽ ബാലേട്ടന്റെ അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ച സുധീഷ് അദ്ദേഹത്തെ പുച്ഛത്തോടെയാണ് കാണുന്നത്. “ചേട്ടൻ ഇത്ര ചീപ്പാണോ ” എന്ന് അനിയൻ ചോദിക്കുന്ന ഒരു സീനിൽ ബാലേട്ടൻ അയാൾക്ക് കൊടുക്കുന്ന മറുപടി പല കുടുംബങ്ങളിലും നടക്കുന്ന കാര്യമാണ്.
“നിനക്കൊക്കെ ഞാൻ ചീപ്പാണല്ലേ, എടാ പത്താം ക്ലാസ്സിൽ തോറ്റ് പഠിപ്പൊക്കെ നിർത്തി നീ തെണ്ടാൻ ഇറങ്ങിയപ്പോൾ സ്വന്തം റിസ്‌ക്കിൽ ലോൺ എടുത്ത് വീഡിയോ ക്യാമറയും മിക്സിങ് യൂണിറ്റും ഒകെ ഉണ്ടാക്കി തന്നത് ചേട്ടൻ ചീപ്പായത് കൊണ്ടാണ്…കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്’ കൊടുക്കുന്നവൻ എപ്പോഴും കൊടുത്തുകൊണ്ടേയിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങിച്ചുകൊണ്ടേയിരിക്കും’
എന്തൊക്കെ ചെയ്ത് കൊടുത്താലും, അവസാനം നീയൊക്കെ എന്താണ് ഞങ്ങൾക്ക് വേണ്ടി ചെയ്തത് എന്ന് ചോദിക്കുന്ന പല ആളുകൾക്കുമുള്ള കൊട്ട് തന്നെയായിരുന്നു ഈ ഡയലോഗ്.












