മലയാള സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയകാവ്യങ്ങളിൽ ഒന്നാണ് 1986-ൽ പുറത്തിറങ്ങിയ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ മോഹൻലാൽ ചിത്രം കെ.കെ. സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു പാർക്കാം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.
മുന്തിരിത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന ഈ കഥയിൽ സോളമന്‍ (മോഹൻലാൽ) എന്ന സമ്പന്നനായ മുന്തിരി കർഷകൻ തന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. അവിടെ വെച്ച് അയാൾ തന്റെ അയൽവാസിയായ സോഫിയ (ശാരി) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. സോളമനും സോഫിയും തമ്മിലുള്ള പ്രണയവും, വീട്ടുകാരുടെ എതിർപ്പും, ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
സിനിമ പറഞ്ഞ് വെക്കുന്ന സന്ദേശത്തിന് ഇന്നും വലിയ കാലിക പ്രസക്തി ഉള്ളത് ആണ്. സമൂഹം അതുവരെ ചിന്തിച്ചിരുന്ന ചില രീതികൾ ശരിയല്ല എന്നും കേവലം മാംസനിബിഡമല്ല പ്രണയം എന്നുമാണ് പത്മരാജൻ പറഞ്ഞുവെക്കുന്നത്. സിനിമയിൽ സോളമൻ സോഫിയോട് നടത്തുന്ന പ്രണയാഭ്യർത്ഥന മലയാള സിനിമയിലെ ഏറ്റവും മനോഹരമായ പ്രൊപ്പോസൽ സീനാണ്.
ബൈബിൾ ഉത്തമഗീതത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സോഫിയോട് ഇങ്ങനെ പറഞ്ഞു “നമ്മുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, അതികാലതെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും മാതള നാരകം പൂകുകയും ചെയ്തുവോയെന്നു നോക്കാം: ഇത്രയും കേട്ടിട്ട് ആശ്ചര്യത്തോടെ നിൽക്കുന്ന സോഫിയയോട് ബാക്കി അറിയാമോ എന്ന് സോളമൻ ചോദിക്കുന്നു, ഇല്ലെങ്കിൽ ബൈബിൾ വായിക്കാൻ പറയുമ്പോൾ
അവൾ : ഉത്തമ ഗീതം:7:11,12 വായിക്കുന്നു: ” നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും, മാതള നാരങ്ങ പൂക്കുകയും ചെയ്തുവോ എന്നും നോക്കാം… അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രണയം തരും… ” ഇതിൽ അവിടെ വെച്ച് നിനക്ക് ഞാൻ എന്റെ പ്രണയം തരും എന്നത് മോഹൻലാലിൻറെ ശബ്ദത്തിൽ വായിക്കുമ്പോൾ അവൾക്ക് കിട്ടുന്ന ഫീലും, ജോൺസൺ മാഷിന്റെ മാജിക്ക് മ്യൂസിക്കും കൂടിയാകുമ്പോൾ അത് മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗമാകുന്നു.












