: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) വൻവിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ, പുതിയ പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെ പരിഹാസവും വിമർശനവുമായി മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിഎൻപി വൻതോതിൽ ‘എഞ്ചിനീയറിംഗ്’ (അട്ടിമറി) നടത്തിയെന്ന് ആരോപിച്ചാണ് ജമാഅത്ത് നയിക്കുന്ന 11 കക്ഷി സഖ്യം താരീഖ് റഹ്മാനെ ‘എഞ്ചിനീയർ’ എന്ന് വിളിച്ചു തുടങ്ങിയത്. ഫെബ്രുവരി 12-ന് നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.
നാഷണൽ സിറ്റിസൺ പാർട്ടി (NCP) നേതാവ് നസീറുദ്ദീൻ പട്വാരിയാണ് താരീഖ് റഹ്മാനെ ആദ്യമായി ഈ പേരിൽ പരിഹസിച്ചത്. “ലണ്ടനിൽ നിന്ന് എഞ്ചിനീയറിംഗ് പാസായ ആൾ” എന്നായിരുന്നു പട്വാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ താരീഖ് റഹ്മാൻ, അവിടുത്തെ ബുദ്ധിയുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് സഖ്യം ആരോപിക്കുന്നത്. താരീഖ് റഹ്മാൻ ഹെൽമറ്റ് വെച്ച് നിൽക്കുന്ന തരത്തിലുള്ള എഐ (AI) ചിത്രങ്ങളും മീമുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വെറും ഹയർ സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ഒരാൾക്ക് എങ്ങനെ ഇത്ര വലിയ ‘എഞ്ചിനീയറിംഗ്’ നടത്താൻ സാധിച്ചു എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.
എന്നാൽ ഈ ആരോപണങ്ങളെ ശാന്തമായാണ് താരീഖ് റഹ്മാൻ നേരിട്ടത്. ജനങ്ങളെ തങ്ങൾക്കനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്നത് മാത്രമാണ് തങ്ങൾ നടത്തിയ ഏക ‘എഞ്ചിനീയറിംഗ്’ എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, ബിഎൻപി വൻതോതിൽ അക്രമവും പീഡനവും അഴിച്ചുവിട്ടാണ് വിജയിച്ചതെന്ന ഗൗരവകരമായ ആരോപണമാണ് ജമാഅത്ത് സഖ്യം ഉയർത്തുന്നത്. 32 മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ ബിഎൻപി സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചുവെന്നും ധാക്കയിലെ പല മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്നുമാണ് ആരോപണം.
ഭാരത വിരുദ്ധ നിലപാടുള്ള ജമാഅത്ത് സഖ്യം താരീഖ് റഹ്മാനെതിരെ തിരിഞ്ഞത് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ സൂത്രധാരൻ താരീഖ് റഹ്മാൻ അല്ലെന്നും, മറിച്ച് പ്രധാന പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് വോട്ടെടുപ്പ് നടത്തിയ മുൻ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് ആണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജനാധിപത്യത്തിന്റെ പേരിൽ നടന്ന ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ഒരു ‘ഷാം’ (Sham) ആണെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദും ആരോപിച്ചു. പുതിയ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളാണ് വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത്.













Discussion about this post