വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും ആ മഹാനടനെ മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് ആരെയും അറിയിക്കാതെ വയനാടിന്റെ നന്മ കാണാൻ എത്തിയ മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മനസ്സിന് വിഷമം ഉണ്ടായതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു നല്ല കാര്യത്തെ എങ്ങനെ വിവാദമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ച കാര്യങ്ങളാണ് വിവാദമായത്. രാഷ്ട്രീയമായ തെറ്റിദ്ധാരണകൾക്ക് ഇടനൽകണ്ട എന്ന് കരുതി, എപ്പോഴും ഒപ്പം നിൽക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി റഫീഖിനോട് സ്വകാര്യമായി പറയുകയായിരുന്നു. എന്നാൽ ക്യാമറകൾ വസ്ത്രത്തിൽ ഒളിപ്പിച്ചു നടന്നവർ ഇത് വിവാദമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മമ്മൂട്ടി എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പെരുമ്പളം പാലത്തെ അദ്ദേഹം പ്രകീർത്തിച്ചത് കേരളം കണ്ടതാണ്. വയനാട്ടിലെത്തിയത് ആരെയും അറിയിച്ചുകൊണ്ടല്ല. സദുദ്ദേശത്തോടെ അദ്ദേഹം പറഞ്ഞ കാര്യത്തെ ചിലർ ചീത്തയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ ഇടത് സൈബർ കേന്ദ്രങ്ങളിൽ നിന്ന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. “സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? അദ്ദേഹത്തെ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണ്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദം വഷളായതിനെ തുടർന്ന് മമ്മൂട്ടി തന്നെ കെ. റഫീഖിനെ വീഡിയോ കോളിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. മമ്മൂട്ടി ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നടനാണെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും റഫീഖും ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്ന് മമ്മൂട്ടിക്കുണ്ടായ വിഷമത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ക്ഷമാപണം നടത്തി രംഗത്തെത്തിയത്.












