തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പോരാട്ടങ്ങൾക്കായി തിരുവനന്തപുരം ഒരുങ്ങുന്നു. ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ രാജീവ് ചന്ദ്രശേഖറും, ഐ.ടി ഹബ്ബായ കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടുന്നത് എൻ.ഡി.എ ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. തലസ്ഥാന ജില്ലയിൽ ഇത്തവണ ബി.ജെ.പിക്ക് അപ്രമാദിത്വമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തിന്റെ അടയാളമായി നേമം മാറിക്കഴിഞ്ഞു. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത്, ഇത്തവണ രാജീവ് ചന്ദ്രശേഖർ എത്തുന്നതോടെ മണ്ഡലം വീണ്ടും താമരക്കൊപ്പം ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ ഐ.ടി, ഡിജിറ്റൽ ഇന്ത്യ മേഖലകളിൽ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങൾ യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം പരിധിയിൽ ലഭിച്ച വൻ ഭൂരിപക്ഷം രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം പകരുന്നു. വി. ശിവൻകുട്ടിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. വികസന കാര്യത്തിൽ രാജീവ് ചന്ദ്രശേഖർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ എൽ.ഡി.എഫ് പതറുകയാണ്. യു.ഡി.എഫ് മണ്ഡലത്തിൽ വെറും കാഴ്ചക്കാരായി മാറിയിരിക്കുന്നു.
കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. വി. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ ബി.ജെ.പിക്ക് പുതിയ ഉണർവ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ ഒന്നാം സ്ഥാനത്തെത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കഴക്കൂട്ടത്തെ കുടിവെള്ള പ്രശ്നവും റോഡുകളുടെ ശോച്യാവസ്ഥയും ഉൾപ്പെടെയുള്ള അടിസ്ഥാന വികസനമാണ് വി. മുരളീധരൻറെ പ്രധാന ഇലക്ഷൻ ക്യാമ്പയിൻ.
കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ വി. മുരളീധരന് അനുകൂല ഘടകമായി മാറുമെന്നാണ് സൂചന . ശബരിമല വിഷയത്തിലും വികസന മുരടിപ്പിലും സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മുരളീധരന് സാധാരണക്കാരുടെ വലിയ പിന്തുണയുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ ഭൂരിഭാഗം വാർഡുകളിലും ബി.ജെ.പിക്ക് ലഭിക്കുന്ന മേധാവിത്വം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും മോദി ഗ്യാരണ്ടിയും കേരളത്തിലെ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് മധ്യവർഗ്ഗ കുടുംബങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു. രാജീവ് ചന്ദ്രശേഖറിനെപ്പോലെയും വി. മുരളീധരനെപ്പോലെയും പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നേതാക്കൾക്ക് യുവാക്കൾക്കിടയിൽ ലഭിക്കുന്ന പിന്തുണ കേരളം ചർച്ചചെയ്യുകയാണ്.











