ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്ന വിശേഷണമുള്ള ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ 2026-ൽ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാകാതെ മടങ്ങിയതോടെ, തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിക്കറ്റില്ലാതെ ബുംറ പന്തവസാനിപ്പിച്ചു. 8 വർഷത്തിനിടെ ഇതാദ്യമായാണ് ബുംറ ഇത്തരമൊരു മോശം റെക്കോർഡിന് ഉടമയാകുന്നത്.
ബർസാപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ബുംറയെ ഞെട്ടിച്ചത്. ബുംറ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയ വൈഭവ്, അതേ ഓവറിൽ മറ്റൊന്ന് കൂടി നേടി. 3 ഓവറിൽ 32 റൺസാണ് ബുംറ വഴങ്ങിയത്. യശസ്വി ജയ്‌സ്വാളും വൈഭവും ചേർന്ന് മുംബൈ ബൗളർമാരെ അടിച്ച് തകർക്കുന്ന കാഴ്ചയാണ് കണ്ടത്.
ബുംറയുടെ ടി20 കരിയറിൽ ഇതാദ്യമായല്ല ഇങ്ങനെയൊരു ‘വിക്കറ്റ് വരൾച്ച’ ഉണ്ടാകുന്നത്. എന്നാൽ 2018-ന് ശേഷം ആദ്യമായാണ് അദ്ദേഹം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കിട്ടാതെ മടങ്ങുന്നത്. കെകെആർ, ഡിസി, ആർആർ എന്നീ ടീമുകൾക്കെതിരെയാണ് ബുംറ വിക്കറ്റെടുക്കാതെ മടങ്ങിയത്. ഇതിന് മുൻപ് 2014, 2016 ഐപിഎൽ സീസണുകളിലും 2017/18-ലെ ടി20 പരമ്പരകളിലും മാത്രമാണ് ബുംറ ഇത്തരത്തിൽ വിക്കറ്റില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയത്.
രാജസ്ഥാനെതിരായ റൺമഴയിൽ മുംബൈ ബൗളർമാരെല്ലാം 10-ന് മുകളിൽ ഇക്കണോമിയിൽ റൺസ് വഴങ്ങി. ദീപക് ചഹാർ, ട്രെന്റ് ബോൾട്ട് എന്നിവർ തങ്ങളുടെ ഏക ഓവറിൽ 22 റൺസ് വീതം വിട്ടുകൊടുത്തു. എന്നാൽ നായകൻ ഹാർദിക് പാണ്ഡ്യ 2 ഓവറിൽ 17 റൺസ് മാത്രം നൽകി മാന്യമായ പ്രകടനം പുറത്തെടുത്തു. 148 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 183 വിക്കറ്റുകൾ ബുംറയുടെ പേരിലുണ്ട്. 7.26 എന്ന മികച്ച ഇക്കണോമി റേറ്റുള്ള ബുംറയുടെ ഈ സീസണിലെ ഫോം ഔട്ട് മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ വല്ലാതെ ബാധിക്കുന്നുണ്ട്.











