ഐ.പി.എൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിങ്‌സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നഷ്ടമായ പഞ്ചാബിന്റെ ബൗളിംഗും ഫീൽഡിംഗുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് പഞ്ചാബ് മാനേജ്‌മെന്റിനെയും കളിക്കാരെയും കടന്നാക്രമിച്ചത്. ഈ സീസണിൽ മാത്രം പഞ്ചാബ് ഇതുവരെ 18 ക്യാച്ചുകളാണ് നിലത്തിട്ടത്. “ഇത്രയും മോശമായി ഫീൽഡ് ചെയ്താൽ പഞ്ചാബിന് ജയിക്കാൻ ഒരു സാധ്യതയുമില്ല. എല്ലാ മത്സരത്തിലും ആരെങ്കിലും ഒരാൾ ക്യാച്ച് വിടുന്നുണ്ട്. വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെയും ഹെൻറിച്ച് ക്ലാസനെയും നേരത്തെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും പഞ്ചാബ് അത് കളഞ്ഞുകുളിച്ചു. ഇത്രയും റൺസ് വഴങ്ങിയാൽ പിന്നെ എങ്ങനെ ജയിക്കും?” ശ്രീകാന്ത് ചോദിച്ചു.
പഞ്ചാബിന്റെ ബൗളിംഗ് നിരയെ “ഹൊറർ” എന്നാണ് ശ്രീകാന്ത് വിശേഷിപ്പിച്ചത്. എല്ലാ മത്സരത്തിലും 200-ന് മുകളിൽ റൺസ് വഴങ്ങുന്ന ശീലം ടീമിന് തിരിച്ചടിയാകുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും ഹർപ്രീത് ബ്രാറിനെ പുറത്തിരുത്തിയ തീരുമാനത്തെ ശ്രീകാന്ത് പരിഹസിച്ചു. രണ്ട് സ്പിന്നർമാരെ വെച്ച് കളിക്കാത്തത് വലിയ പ്ലാനിംഗ് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെ ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും ഇപ്പോൾ എതിരാളികളുടെ തന്ത്രങ്ങളിൽ പെട്ടിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രിയാൻഷ് ആര്യ ഷോർട്ട് ബോളുകളിൽ തുടർച്ചയായി പുറത്താകുന്നത് ഒരു വലിയ ബലഹീനതയായി മാറി. പ്രിയാൻഷ് ആര്യ ഷോർട്ട് ബോളുകളിൽ തുടർച്ചയായി പുറത്താകുന്നത് ഒരു വലിയ ബലഹീനതയായി മാറി. മെയ് 6-ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 235 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പോയിന്റ് പട്ടികയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.












