ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ഉർവിൽ പട്ടേൽ ഇന്ന് ചെപ്പോക്കിനെ ആവേശക്കടലാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരത്തിൽ വെറും 13 പന്തിൽ നിന്ന് അർദ്ധസെഞ്ചുറി തികച്ച താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡിനൊപ്പമെത്തുക ആയിരുന്നു.
ലഖ്‌നൗ ഉയർത്തിയ 204 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. തന്റെ മികച്ച ഫോം തുടർന സഞ്ജുവും മികച്ച പിന്തുണ നൽകിയ ഋതുരാജും ചേർന്നപ്പോൾ സിഎസ്കെ കുതിച്ചു. ഒടുവിൽ 14 പന്തിൽ 28 റൺസ് എടുത്ത് സഞ്ജു മടങ്ങിയപ്പോൾ ലക്നൗ ആശ്വസിച്ചതാണ്.
എന്നാൽ സഞ്ജു പോയ സന്തോഷം അധികം നീണ്ടുനിന്നില്ല. ശേഷം ലക്നൗ ബൗളർമാരെ അക്ഷരാർത്ഥത്തിൽ നിശ്ബദമാക്കിയായിരുന്നു ഉർവിലിന്റെ പടയോട്ടം. തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് കൂറ്റൻ സിക്സറുകൾ പറത്തി താരം സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. സിഎസ്‌കെ ആരാധകരുടെ ഹൃദയം കവർന്ന ഒരു ഇന്നിംഗ്‌സായിരുന്നു ഇത്. ആവേഷ് ഖാന്റെ ആദ്യ ഓവറിൽ തുടർച്ചയായി 4 സിക്‌സും പറത്തിയ ഉർവിൽ ശേഷമെത്തിയ ദിഖ്‌വേശിന്റെ ഓവറിൽ നേരിട്ട ആദ്യ പന്തിലും സിക്സ് നേടുക ആയിരുന്നു. ആ ഓവറിൽ 22 റൺസാണ് താരം നേടിയത്.
ബോളിങ് മെഷീൻ ഒകെ നേരിടുന്ന ലാഘവത്തിൽ കളിച്ച താരം ഒടുവിൽ 13 പന്തിൽ അർദ്ധ സെഞ്ച്വറി എന്ന നേട്ടത്തിലേക്കും വന്നു. ഏറ്റവും വേഗത്തിൽ ഉള്ള സെഞ്ച്വറി കാണുമോ എന്ന് കരുതിയിരുന്നപ്പോൾ 23 പന്തിൽ 65 റൺ നേടി താരം മടങ്ങുക ആയിരുന്നു. ചെപ്പോക്കിനെ ആവേശകടലാക്കിയ ആ ഇന്നിങ്സിന് ശേഷം വമ്പൻ കൈയടികളാണ് താരത്തിന് കിട്ടിയതും.












