ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡിനൊപ്പമെത്തിയ (13 പന്തിൽ 50) ഉർവ്വിൽ പട്ടേലിന്റെ വെടിക്കെട്ടിന് പിന്നിൽ ‘മഹി മന്ത്രം’. ലഖ്‌നൗവിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം തന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതാരം. ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതിരുന്ന ഉർവ്വിൽ, ലഖ്‌നൗവിനെതിരെ 23 പന്തിൽ 65 റൺസെടുത്താണ് ചെന്നൈയുടെ വിജയശില്പിയായത്. മത്സരത്തിന് മുൻപ് ഡ്രസ്സിംഗ് റൂമിൽ വെച്ച് എം.എസ്. ധോണി നൽകിയ ഉപദേശമാണ് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതെന്ന് ഉർവ്വിൽ പറഞ്ഞു.
“നല്ല തുടക്കം കിട്ടിയിട്ടും ഞാൻ ഔട്ടാകുന്നു, എന്ത് ചെയ്യണം?” എന്ന് ഉർവ്വിൽ ചോദിച്ചപ്പോൾ ധോണി നൽകിയ മറുപടി ഇതായിരുന്നു: “നിന്റെ കഴിവിൽ എനിക്ക് ഒട്ടും സംശയമില്ല. ഉള്ള സംശയമെല്ലാം നിന്റെ മനസ്സിലാണ്. അത് മാറ്റി വെച്ച് കൃത്യമായ പന്തിനെ കൃത്യമായ സ്ഥലത്തേക്ക് അടിക്കാൻ നോക്കുക.” ഈ വാക്കുകൾ തന്റെ മനസ്സിലെ പേടി മാറ്റിയെന്ന് ഉർവ്വിൽ വെളിപ്പെടുത്തി.
ഇന്നിംഗ്‌സിന്റെ ആദ്യ എട്ട് പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ താരമെന്ന റെക്കോർഡും ഉർവ്വിൽ സ്വന്തമാക്കി. റുതുരാജ് ഗെയ്‌ക്‌വാദ് നൽകിയ പിന്തുണയും വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിച്ചുവെന്നും താരം പറഞ്ഞു. “നീ റൺസ് എടുക്കുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല, നിന്റെ ഈ അഗ്രസീവ് ബാറ്റിംഗ് എനിക്ക് ഇഷ്ടമാണ്” എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. ആ പിന്തുണയാണ് പേടിയില്ലാതെ കളിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം കൂട്ടിചേർത്തു.
ഫിഫ്റ്റി അടിച്ചതിന് പിന്നാലെ കീശയിൽ നിന്ന് ഒരു കുറിപ്പ് പുറത്തെടുത്ത് ഉർവ്വിൽ ആഘോഷിച്ചിരുന്നു. ‘പപ്പാ, ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്’ എന്നും തന്റെ കുലദൈവങ്ങളായ ജോഗനി ചേഹർ മായോടും ഗോഗ സിക്കോതർ മായോടുമുള്ള നന്ദിയുമാണ് അതിൽ കുറിച്ചിരുന്നത്.











