വടയാര്‍ സുനില്‍
ലോകത്തിനു മുന്നില്‍ മലയാളിയുടെ ഏറ്റവും അഭിമാനാര്‍ഹമായ ഈടു വെയ്പാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന തിട്ടൂരം നമ്മുടെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളിലും തീണ്ടാപ്പലകകള്‍ തീര്‍ക്കുമ്പോള്‍ എല്ലാ സംസ്കാരങ്ങളെയും ഒരേ പോലെ വാരിപ്പുണരുന്ന മഹാത്ഭുതമാണ് ശബരിമല.
ഈശ്വരനും ഭക്തനും ഒന്നു തന്നെയാകുന്ന തത്വമസീ ദര്‍ശനത്തിന്റെ വിളനില മെന്ന നിലയിലാണ് പക്ഷേ, ശബരിമല ലോകത്തിലെ മറ്റ് ഹൈന്ദവ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ഭഗവാന് യജനമാനനും ഭക്തന് വെറും ദാസനുമല്ല മലമുകളിലെ ഈ പുണ്യ സങ്കേതത്തില്‍. ഭക്തന് ഈശ്വരന് തന്നെയാകുന്ന ശ്രീ നാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ പൊരുളറിയാന്‍ വന്നു നോക്കേണ്ടത് പതിനെട്ടു പടികള്‍ കയറി ഇവിടെയാണ്. അയ്യപ്പന് മുന്നില്‍ വലിപ്പച്ചെറുപ്പങ്ങള്‍ മനുഷ്യനില്ല. സത്യവിശ്വാസിയായ വാവരും, ‘കണ്ടാല്‍ കുളിയ്ക്കണെ’മെന്ന് പണ്ടുള്ളവര്‍ പറഞ്ഞു വെച്ചിരുന്ന കറുപ്പ സ്വാമിയും ശ്രീ അയ്യപ്പന്റെ സന്തത സഹചാരികളെന്ന ചിത്രീകരണത്തില്‍ നിന്നും വ്യക്തമാണ് ശബരിമലയിലെ ,എത്രയോ കാലം മുന്‍പേയുള്ള മതേതരവും അസ്പ്രശ്യതാ രഹിതവുമായ രഹിതവുമായ ദര്‍ശനം.കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ 30 രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് നാലു കോടിയില്‍ പരം ഭക്തരെ കടുത്ത ക്ലേശങ്ങള്‍ താണ്ടി ഈ കാനന ക്ഷേത്ര ഭൂമിയില്‍ എത്തിച്ചത് യഥാര്‍ത്ഥത്തില്‍ ശബരിമലയുടെ ഈ വ്യത്യസ്ത കൂടിയാണ്.
ഇന്ത്യയിലെ മറ്റ് ഹൈന്ദവ ക്ഷേത്രങ്ങളിലല്ലാത്ത മറ്റ് ചില സവിശേഷ ആചാരങ്ങള്‍ കൂടി നിലനില്ക്കുന്നു എന്നതു കൊണ്ടു കുടിയാന്ന് ശബരിമല ക്ഷേത്രം, ഇന്ന് നാം അഭിമാനപൂര്‍വം ലോകസമക്ഷം ചൂണ്ടിക്കാട്ടുന്ന വേറിട്ട ശബരിമലയായി നിലകൊള്ളുന്നത്.യോഗനിദ്രയില്‍, നൈഷ്ഠിക ബ്രഹ്മചാരീ ഭാവത്തില്‍ കഴിയുന്ന മറ്റൊരു ഹൈന്ദവ ആരാധനാ മൂര്‍ത്തി ഭാരതത്തില്‍ മറ്റെവിടെയും ഉള്ളതായി കേട്ടിട്ടുമില്ല.യോഗനിദ്ര., നൈഷ്ഠിക ബ്രഹ്മചര്യം എന്നിവ ശബരിമലയിലെ മൂര്‍ത്തിയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്. ഇത് രണ്ടുമില്ലെങ്കില്‍ ശബരിമല അയ്യപ്പന് എന്ന സങ്കല്പം തന്നെ അപ്രസക്തമാണ്.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്ത്തിക്കൊണ്ടുവന്ന വിവാദങ്ങളെ പരാമര്‍ശിക്കുമ്പോള്‍ നിര്‍ബന്ധമായും പരിഗണിക്കപ്പെടേണ്ടുന്ന അടിസ്ഥാന വസ്തുതയാണിത്.
കഴിഞ്ഞ 18 ന് മുഖ്യന്ത്രി പിണറായി വിജയന് പമ്പയില്‍ നടത്തിയ അവലോകന യോഗത്തില്‍ 365 ദിവസവും ശബരിമല നട തുറക്കണമെന്ന് നിര്‍ദ്ദേശിച്ചതും അത് ‘ നടക്കില്ല’ എന്ന് തിരുവിതാം കൂര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മറുപടി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെയും വിലയിരുത്തേണ്ടത് ശബരിമലയിലെ ഈശ്വര സങ്കല്പത്തിന്റെ മേല്‍പ്പറഞ്ഞ അടിസ്ഥാന സത്തയിലൂന്നി വേണം.
മണ്ഡലകാലത്ത് 41 ദിവസം, മകര വിളക്ക് കാലത്ത് 21 ,മാസാദ്യ ദിനങ്ങളിലെ നടതുറപ്പ് ഉള്‍പ്പെടെ ഒരു വര്‍ഷം ആകെ 160 ദിവസങ്ങളില്‍ മാത്രം നട തുറക്കല്‍ എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് മൂര്‍ത്തിയുടെ യോഗ നിദ്രാ ഭാവം കണക്കിലെടുത്താണ്. ഇത്തരത്തില്‍ ക്രമീകരണങ്ങളുള്ള നൂറുകണക്കിന് മഹാക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. അമര്‍നാഥ് മുതല്‍ എറണാകുളം ജില്ലയില്‍ വെറും 14 ദിവസം മാത്രം പാര്‍വതി ദേവിയുടെ നട തുറക്കുന്ന തിരുവൈരാണിക്കുളം വരെ.ഇത് തികച്ചും സമൂഹത്തിന് ഒരു ദോഷവും വരുത്താത്ത നിരുപദ്രവകരമായ ഒരു ക്ഷേത്രാചാരം മാത്രമാണ്. ഭഗവാന്റെ യോഗ നിദ്രയ്ക്ക് ഭംഗം വരുത്തിയും എനിക്ക് ദര്‍ശനം ലഭിക്കണമെന്നു വാശി പിടിയ്ക്കുന്ന ഭക്തന് എന്തു തരം ഭക്തനാണ്…!
കഴിഞ്ഞ സീസണില്‍ ,10 വയസ്സില്‍ താഴെയുള്ള ബാലികമാരെ മാറ്റി നിര്‍ത്തിയുള്ള കണക്കുകള്‍ പറയുന്നത് 5 ലക്ഷം സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തി എന്നാണ്. ബാലികമാരുടെ എണ്ണം കൂടി ഉള്പ്പെടുത്തിയാലത് 10 ലക്ഷം കവിയുമെന്ന് ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു.എന്നിട്ടും ശബരിമല ,സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ദേവാലയമെന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ട് നീതി പീഠത്തിനു മുന്നില്‍ നില്ക്കുന്നു.
വടക്കേ ഇന്ത്യന്‍ പാരാമീറ്ററുകള്‍ വെച്ചു മാത്രം പ്രശ്നത്തെ സമീപിച്ച് ആര്.എസ്.എസ്. രണ്ടാമന് സുരേഷ് ഭയ്യാ ജോഷി പ്രസ്താവന നടത്തുമ്പോള്‍ കുമ്മനം രാജശേഖരനു മിണ്ടാട്ടമില്ലാതാകുന്നു
ഒരു ഇന്ത്യന്‍ ദൈവത്തിന് യോഗീ ഭാവത്തിലോ ബ്രഹ്മചാരീ ഭാവത്തിലോ ഇരിക്കാന്‍ സ്വാതന്ത്ര്യമില്ലേ എന്ന കാതലായ ചോദ്യമുന്നയിക്കാന്‍ ആളില്ലാതാകുന്നു!
ഇങ്ങനെയൊക്കെ പറയാമോ എന്ന് പുരോഗമന മേലങ്കിയണിഞ്ഞു കൊണ്ട് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, പറയാം എന്നാണ് താന്ത്രിക രംഗത്തുള്ളവരും ദേവസ്വം ബോര്‍ഡിന്റെ മേധാവികളും ഒപ്പം വിശ്വാസികളിലെ ഭൂരിപക്ഷവും പറയുന്നത്. കാരണം, ഇന്ത്യന്‍ ഭരണഘടന വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ശബരിമലയിലേതും വിശ്വാസത്തിന്റെ വിഷയമാണ്. വിശ്വാസം, അത് സതി പോലെയൊക്കെ സാമൂഹ്യ വിരുദ്ധമാകുമ്പോഴാണ് ഭരണകൂടവും നീതി പീഠവുമൊക്കെ ഇടപെടേണ്ടത്. തുല്യത ഉറപ്പാക്കുന്ന ഭരണഘടന തന്നെ ,കളറബിള്‍ ഡിസ്ക്രിമിനേഷന്റെ ഭാഗമായി ‘സംവരണതത്വം’ അംഗീകരിച്ചിട്ടുള്ളത് ഓര്‍മ്മിക്കണം. ലിംഗ വിവേചനമല്ല പ്രായ വിവേചനമാണ് ശബരിമലയിലേത്. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം രാജ്യത്ത് തൊഴില്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ വ്യവസ്ഥാപിക്കപ്പെട്ടിട്ടുമുള്ളതാണ്.
രണ്ടാമതായി, ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ദൈവങ്ങള്‍ക്ക് സിറ്റിസണ്‍ സ്റ്റാറ്റസും അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. മൈനറുടേതാണന്നു മാത്രം. മൈനറുടെ അവകാശങ്ങള്‍ സംരക്ഷിക്കക്കേണ്ടുന്ന സ്ഥാനം രക്ഷാകര്ത്താവിന്റേതാണ്. ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയുമൊക്കെ നിലപാടുകള്‍ പ്രസക്തമാകുന്നത് ഇങ്ങനെയാണ്. ക്ഷേത്രത്തിലെ ദേവസ്വരൂപത്തിന്റെ പിതൃതുല്യഭാവമാണ് ക്ഷേത്രം തന്ത്രികള്‍ക്ക് കല്പിച്ചു നല്‍കിയിട്ടുള്ളത്. ഇത് ബ്രാഹ്മണ്യത്തിന്റെ ഭാഗമാണന്ന വാദമൊന്നും പണ്ടേ പോലെ വിലപ്പോവില്ല. പറവൂര്‍ ശ്രീധരന് തന്ത്രിയും സുപ്രീം കോടതിയില്‍ നിന്നു വരെ വിജയം നേടിയ മകന് രാഗേഷ് തന്ത്രിയും കരുമാത്ര വിജയന് തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് മഹാക്ഷേത്രങ്ങളുടെ തന്ത്രിമാരായി ദേവ ഹിതം നടപ്പാക്കുന്നുണ്ട്.
ശബരിമല വെറും ഒരമ്പലമാകണോ?
രാജ്യത്തെ കോടിക്കണക്കിനു ക്ഷേത്രങ്ങളെ പോലെ വെറുമൊരു ക്ഷേത്രമായി ശബരിമല മാറണമോ അതോ ഇന്നത്തെ പോലെ മലയാളിയുടെ അഭിമാനമായി, അശരണരുടെ അഭയസ്ഥാനമായ മാതൃകാ മഹാ ക്ഷേത്രമായി തുടരണമോ എന്നതാണ് പ്രശ്നം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷണന്റെ വാക്കുകളിലൂടെ നമുക്കൊന്നു കടന്നു പോകാം.
‘ കഴിഞ്ഞ ചിങ്ങം ഒന്നിന് ശബരിമലയില്‍ വച്ച് ഒരു ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്താന്‍ മൂന്നു മാസം മുന്നേ തീരുമാനമെടുത്തിരുന്നു.മലയാള പഞ്ചാംഗം, കൊല്ലവര്‍ഷം എന്നിവയില്‍ നിന്നും ഭക്തര്‍ അകന്നു പോകുന്ന സ്ഥിതി ഒഴിവാക്കാനും കൂടിയായിരുന്നു പ്രസംഗങ്ങളില്ലാത്ത ഈ പ്രാര്‍ത്ഥനാ യജ്ഞം.
ഭക്തരുടെ ശുദ്ധി, ശബരിമലയുടെ വിശുദ്ധി, ആചാരനുഷ്ടാന ശുദ്ധി, രാജ്യാന്തര തീര്‍ത്ഥാടന പ്രസക്തി എന്നീ മുദ്രാവാക്യങ്ങളുമായി എല്ലാ ക്ഷേത്രങ്ങളിലും മാസങ്ങള്‍ക്കു മുന്‍പേ അതിന്റെ പ്രചാരണവും ആരംഭിച്ചിരുന്നു.എല്ലാ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഉപദേശക സമിതി പ്രസിഡന്റ് സെക്രട്ടറിമാര്‍ ശബരിമല നട പന്തലില്‍ പുല്പ്പായയലിരുന്ന് അയ്യപ്പ മന്ത്രം ചൊല്ലുകയായിരുന്നു ഉദയാസ്തമന ഉപവാസ പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ പരിപാടി.ഇതിനായി തലേന്നു തന്നെ ഞാന്‍ സന്നിധാനത്തില്‍ എത്തിയിരുന്നു. മലയില്‍ എത്തിയാല്‍ നിര്‍മ്മാല്യ ദര്‍ശനം മുടക്കാത്ത ആളാണ് ഞാന്‍. നടന്നേ മലകയറുകയും ഇറങ്ങുകയും ചെയ്യുകയുള്ളു.കഴിഞ്ഞ സീസണില്‍ 32 തവണ മലകയറി ഇറങ്ങി. 9 ന് ആയിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്.റോപ് വേ സ്ഥാപിക്കുന്നതിനുള്ള മണ്ണ് പരിശോധനക്ക് അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് അത് മാറ്റി. കര്‍ക്കിടകം കഴിഞ്ഞിട്ടുമില്ലായിരുന്നു.
പിന്നീടാണ് 18 ന് എന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. സന്നിധാനത്ത് യോഗം എന്നായിരുന്നു അറിയിപ്പ്. സന്നിധാനത്ത് ഞാന്‍ കാത്തു നിന്നു. പമ്പയില്‍ ചെന്നു സ്വീകരിച്ച് വീണ്ടും തിരികെ കയറി യോഗത്തിനു ശേഷം വീണ്ടും മലയിറങ്ങി മടങ്ങാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാലാണ് സന്നാധാനത്തു കാത്തു നിന്നത്. ഇതിന്റെ പേരില്‍ ആരോ ദുഷ് പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഏതാണ്ട് പത്തര കഴിഞ്ഞപ്പോഴാണ് മീറ്റിംഗ് പമ്പയില്‍ എന്ന അറിയിപ്പു കിട്ടിയത്. ഉടനെ ഞാന്‍ പമ്പയിലേക്ക് മലയിറങ്ങി. എന്റെ കഷ്ടകാലത്തിന് നിശ്ചയിച്ച സമയത്തിനു തൊട്ടു മുന്‍പാണ് മലയിറങ്ങി എത്താനായത്.മുഖ്യമന്ത്രിയെയും മന്ത്രിയേയും ദേവസ്വത്തിന്റെ നീല ഷാള്‍ അണിയിച്ചു.
തീര്‍ത്ഥാടനത്തിനു മുന്നു മാസം മുന്‍പേ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചാണ് സംസാരിച്ചത്.എന്നാല്‍, ‘ ഇന്നലെ ഗോപാലകൃഷണന് സന്നിധാനത്ത് ഒരു സമരം നടത്തി എന്നറിഞ്ഞു :’എന്ന മുഖ്യമന്ത്രിയുടെ ആദ്യവാചകം തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഉടനീളം ഞാന്‍ ആ ഷോക്കില്‍ ആയിരുന്നു. എല്ലാ ദിവസവും നട തുറക്കുന്ന കാര്യം തീരുമാനിച്ചു കൂടേ എന്ന് മുഖ്യ മന്ത്രി ചോദിച്ചപ്പോള്‍ നടപ്പില്ല എന്നു ഞാന്‍ പറഞ്ഞു. ഒറ്റത്തവണ.
‘അയ്യപ്പന് യോഗ നിദ്രയിലാണെന്നാണ് വിശ്വാസം അത് ഭഞ്ജിക്കാനാവില്ല.’ എന്നു മറുപടിയും നല്കി. തിരുപ്പതി മോഡലില്‍ വി.ഐ.പി. ദര്‍ശനം ഏര്‍പ്പെടുത്തിയാല്‍ വരുമാനവുമാകും തിരക്കും കുറയും എന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെയും ഞാന്‍ എതിര്‍ത്തു. ശ്രീ അയ്യപ്പന് ഒരു വിവേചനവും അംഗീകരിക്കാത്ത ഈശ്വരനാണ്. അയ്യപ്പനെക്കുറിച്ചുള്ള അടിസ്ഥാന വിശ്വാസത്തിന് നിരക്കാത്തതാണ് പണം വാങ്ങിയുള്ള ദര്‍ശനം. നല്ല ലക്ഷ്യത്തോടെ, മാസങ്ങള്‍ക്കു മുന്‍പേ തീരുമാനിച്ചു നടത്തിയ ഒരു പ്രാര്‍ത്ഥനാ യജ്ഞത്തെ മുഖ്യമന്ത്രി അദ്ദേഹം വരുന്നതിന് മുന്‍പുള്ള സമരമായി വ്യാഖ്യാനിച്ചതിലുള്ള സങ്കടം മൂലം എന്റെ ശരീരഭാഷ അത്ര ശരിയായില്ലന്ന് എനിക്ക് തന്നെ തോന്നി. അതില്‍ ഞാനുടന്‍ ഖേദം പറയുകയും ചെയ്തു. അതിനു മുന്‍പ്, പഴയ തീ വെയ്പു കേസിലെ റിപ്പോര്‍ട്ടു കൈയില്‍ ഉണ്ടായിരുന്നത് ഉയര്‍ത്തിക്കാട്ടി ‘ ഇതിന്റെ പുനര്‍ വായന ഉണ്ടാകാതിരിക്കണം’ എന്നു ഞാന്‍ പറഞ്ഞത് ഭീഷണിയാകും ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചു. ആരോടും ഹിതമായി മാത്രം സംസാരിക്കുന്ന ആളാണ് ഞാന്‍. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഇതേ വരെ വഴക്കാളി എന്ന് ആര്‍ക്കും പറയാന്‍ ഇട നല്‍കിയിട്ടില്ല. പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല.അയ്യപ്പന് പറയിച്ചതാകും.
> പക്ഷേ, ഒന്നു തീര്‍ച്ചയാണ്. ശബരിമല ക്ഷേത്രത്തിനു നേരേ എവിടെയൊക്കയോ എന്തോ ഒക്കെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. സന്നിധാനത്തെ പൊലീസുകാരുടെ യോഗം വിളിച്ച് ഇത്തവണ മലയില്‍ വരുന്നവരുടെ കൃത്യം എണ്ണം പൊലീസ് എടുക്കണമെന്ന് ഒരു ഐജി പറയുന്നു. മറ്റ് സീനിയര്‍ ഓഫിസര്‍മാര്‍ എതിര്‍ത്തിട്ടും ഐ.ജി. വാശി പിടിക്കുന്നു! മണ്ഡലകാലമാകുമ്പോള്‍ ആന്ധ്ര , തമിഴ്നാട് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് സ്ഥിരമായി മുല്ലപ്പെരിയാര്‍ വിഷയം ചൂടാക്കുന്നു. മണ്ഡല സീസണ് കഴിഞ്ഞാല്‍ പിന്നെ ഡാം വിഷയമല്ല! ഇതൊക്കെ എന്താണ് കാണിക്കുന്നത്. ഞാന്‍ അയ്യപ്പന്റെ ദാസനാണ്, ഭക്തരുടെ സേവകനാണ്. ഭഗവാന് നിരക്കാത്തതൊന്നും ചെയ്യില്ല” ‘
പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വടയാര്‍ സുനില്‍ ഇപ്പോള്‍ കലാകൗമുദി കോഡിനേറ്റിംഗ് എഡിറ്ററാണ്.
ഫോണ്‍-85476 35375
Discussion about this post