ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിലാണ് അഭിപ്രായഭിന്നത. കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് മറ്റു പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആരോപണം. ഇന്നു രാവിലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടത്. ഇതിനെ തുടര്‍ന്ന് എസ്പി, ബിഎസ്പി, എന്‍സിപി, ഇടതു പാര്‍ട്ടികളാണ് എതിര്‍പ്പുമായെത്തിയത്.
അതേസമയം, നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാര്‍ലമെന്റ് തടസപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചു പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു നിവേദനം നല്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവരാണു നിവേദനം നല്‍കിയത്. എന്നാല്‍, ഇതില്‍നിന്ന് സമാജ്!വാദി പാര്‍ട്ടിയും ബിഎസ്പിയും വിട്ടുനിന്നു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം പുറത്തായി. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ലോണുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായിരുന്നു രാഹുല്‍ മോദിയെ കണ്ടത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളിയതുപോലെ ഇതും തള്ളണമെന്നായിരുന്നു ആവശ്യം. യുപിയില്‍ തിരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടികള്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണെന്നും നിരീക്ഷണമുണ്ട്. അതേസമയം, രാജ്യവ്യാപകമായി സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.
നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടെന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് അറിയിച്ചു. കര്‍ഷകരും ചെറുകിട വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്. പാര്‍ലമെന്റ് നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
Discussion about this post