ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി.
മേജർ ഋഷി നായർ . ആലപ്പുഴയുടെ മണ്ണിൽ നിന്ന് ആറാറിലെത്തിയ ധീരൻ. ആറാറെന്ന് പറഞ്ഞാൽ കശ്മീരിലെ ഭീകരരുടെ പേടി സ്വപ്നം , ദേശസ്നേഹികളുടെ അഭിമാനം – രാഷ്ട്രീയ റൈഫിൾസ്. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം കെ.എസ്.ഇ.ബിയിൽ ജൂനിയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച ഋഷി നായർ നാൽപ്പത്തി രണ്ടാം രാഷ്ട്രീയ റൈഫിൾസിന്റെ മേജറായി കശ്മീരിലെത്തിയത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.
കുട്ടിക്കാലത്ത് തന്നെ സൈന്യമായിരുന്നു ഋഷിയുടെ സ്വപ്നം. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞപ്പോൾ തന്നെ വൈദ്യുതി ബോർഡിൽ ജോലി ലഭിച്ചെങ്കിലും അതൊന്നും ആ ധീരന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പിന്നീട് എയർ ഇന്ത്യയിൽ സെലക്ഷൻ ലഭിച്ചെങ്കിലും ഒടുവിൽ അയാൾ ലക്ഷ്യമിട്ട സ്ഥലത്ത് തന്നെ എത്തിച്ചേർന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ . തുടർന്ന് രാജസ്ഥാനിലും കോംഗോയിലും സൈനിക സേവനം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഇടത്തേക്ക് തന്നെ ഋഷി ഒടുവിൽ എത്തിച്ചേർന്നു. കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് 42 -) ബറ്റാലിയന്റെ മേജറായായിരുന്നു ആ മാറ്റം.
സൈന്യത്തിൽ ചേരുകയാണെങ്കിൽ മുന്നിൽ നിന്ന് നയിക്കണം. പരിക്കു പറ്റിയാലും നയിക്കാൻ മുന്നിലുണ്ടാകണം. ഇതായിരുന്നു അമ്മ ഋഷിക്ക് നൽകിയ ഉപദേശം. അത് കൃത്യമായി പാലിച്ച് കൊണ്ട് തന്നെയാണ് ഋഷി ഓരോ ഓപ്പറേഷനിലും കുന്തമുനയായത്. എന്നെക്കടന്ന് ഒരു ബുള്ളറ്റും നിങ്ങൾക്ക് നേരേ എത്തില്ല എന്ന ഉറച്ച വാക്കായിരുന്നു സഹപ്രവർത്തകർക്ക് അദ്ദേഹം നൽകിയത്. ബുർഹാൻ വാനിയെ വധിച്ചതിനു ശേഷം അന്തരീക്ഷം കലുഷിതമായ സമയത്തായിരുന്നു ഋഷി കശ്മീരിൽ ഉണ്ടായിരുന്നത്. പ്രദേശ വാസികളുമായി നല്ല ബന്ധം സ്ഥാപിച്ച അദ്ദേഹത്തിന് അവരൊരു വിളിപ്പേരിട്ടു . ഖാൻ സാഹിബ്. പ്രദേശവാസികൾ വൈദ്യുതി ഇല്ലാതെ പ്രക്ഷോഭം നടത്തിയപ്പോൾ അവിടെയെത്തി ആ പ്രശ്നം പരിഹരിക്കാൻ ഋഷിക്ക് കഴിഞ്ഞതും അദ്ദേഹത്തിന്റെ ജന പിന്തുണ വർദ്ധിപ്പിച്ചു.
2017 മാർച്ച് 4
പ്രദേശ വാസികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനിടെയായിരുന്നു മേജർ ഋഷിക്ക് ആ കോൾ വന്നത്. കമാൻഡിംഗ് ഓഫീസർ കേണൽ നീരജ് പാണ്ഡെയായിരുന്നു മറു തലയ്ക്കൽ. സൈന്യം തേടുന്ന കൊടും ഭീകരൻ അക്വിബ് മൗലവി ത്രാലിലെ ഒരു വീട്ടിൽ ഉണ്ടെന്നായിരുന്നു വിവരം. ഒപ്പം ജെയ്ഷെ മുഹമ്മദ് ഭീകരൻ സെയ്ഫുള്ളയും ഉണ്ട്. ഒട്ടും സമയം കളയാതെ നാൽപ്പത്തിരണ്ടാം രാഷ്ട്രീയ റൈഫിൾസ് ടീം ഭീകരരെ നേരിടാൻ തിരിച്ചു. മേജർ ഋഷി ഓപ്പറേഷൻ ടീമിനെ നയിച്ചു.
ഭീകരർ ഒളിച്ചിരുന്ന വീടിനടുത്തെത്തിയ ഋഷിയും ടീമംഗങ്ങളും വീട് വളഞ്ഞു. ഭീകരർ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ബുള്ളറ്റുകളായിരുന്നു മറുപടി. വീടിന്റെ രണ്ടാം നിലയിൽ സുരക്ഷിതമായ സ്ഥാനത്തിരുന്നായിരുന്നു ഭീകരരുടെ ആക്രമണം. ഓപ്പറേഷൻ മണിക്കൂറുകൾ നീണ്ടെങ്കിലും ഭീകരരെ കീഴടക്കാനായില്ല.
പ്രതിരോധത്തിൽ നിന്ന് പ്രത്യാക്രമണത്തിലേക്ക് കടക്കാൻ മേജർ ഋഷി തീരുമാനിച്ചു. 15 കിലോ വരുന്ന ഐ.ഇ.ഡിയുമായി അദ്ദേഹം വീടിനു സമീപത്തേക്ക് എത്തി. കൂടെയുള്ള സൈനികരുടെ കവർ ഫയറിന്റെ മറവിൽ വീടിന്റെ ഭിത്തിക്ക് സമീപം ഐ.ഇ.ഡി സ്ഥാപിച്ച് അദ്ദേഹം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി. ഉഗ്രമായ സ്ഫോടനം നടന്നു. ഭിത്തി തകർന്ന് അതിൽ നിന്ന് ഒരു ചീള് മേജർ ഋഷിയുടെ തലയിലേറ്റു. ചോരയൊഴുകുന്നത് വകവയ്ക്കാതെ അദ്ദേഹം പോരാട്ടം തുടർന്നു.
ഭീകരരെ പുകച്ച് പുറത്തു ചാടിക്കാനായിരുന്നു അടുത്ത ശ്രമം. കെട്ടിടത്തിന്റെ അടുക്കളയ്ക്ക് സമീപമെത്തിയ മേജർ ഋഷി മോളോട്ടോവ് കോക്ടെയിൽ എന്ന പേരിൽ അറിയപ്പെടുന്ന മണ്ണെണ്ണ നിറച്ച ബോട്ടിലുകൾ മുകളിലേക്ക് എറിഞ്ഞു. അടുക്കള മുതൽ മുകളിലേക്ക് തീ പടന്ന് പിടിച്ചെങ്കിലും മുകളിലത്തെ നിലയിൽ തീ പടരാത്ത സുരക്ഷിത സ്ഥാനത്തേക്ക് ഭീകരർ മാറി.
സമയം അർദ്ധരാത്രി കഴിഞ്ഞു. ഏത് വിധേനെയും ഭീകരരെ കീഴടക്കിയേ മതിയാവൂ എന്ന് മേജർ ഋഷി തീരുമാനിച്ചു. ഇരു കൈകളിലും 15 കിലോ വീതമുള്ള സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിനകത്തേക്ക് കയറാൻ അദ്ദേഹം തീരുമാനിച്ചു. അത്രയും നേരത്തെ പോരാട്ടത്തിനിടയിൽ ആദ്യമായി തനിക്ക് എന്തോ അപകടം പറ്റാൻ പോവുകയാണെന്ന തോന്നൽ മേജറിനുണ്ടായി. അസമയമാണെങ്കിലും അദ്ദേഹം അമ്മയെ ഫോണിൽ വിളിച്ചു. കുറച്ച് ബെല്ലുകൾക്ക് ശേഷം അമ്മ ഫോണെടുത്തു. അമ്മയുടെ ശബ്ദം കേട്ട ശേഷം അദ്ദേഹം ഫോൺ കട്ട് ചെയ്തു.
കെട്ടിടത്തിലേക്ക് കയറിയ മേജർ ഋഷി നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി..
പെട്ടെന്ന് സ്റ്റെയർകേസിനു സമീപമായി ഒരു നിഴൽ കണ്ടു. അപ്പോൾ തന്നെ വെടിയുണ്ടകൾ അദ്ദേഹത്തിനു നേരെ ചീറിയടുത്തു. വെടിയേറ്റ് തറയിലേക്ക് വീഴുന്ന സെക്കൻഡിൽ മേജർ ഋഷിയുടെ തോക്കും ഗർജ്ജിച്ചു. ബസ്റ്റ് മോഡ് ഓണായിരുന്ന തോക്കിൽ നിന്നും തീമഴ പെയ്തു. ഭീകരൻ ചത്തുവീണു. രണ്ടാമത്തെ ഭീകരൻ ഇതിനോടകം തന്നെ മൃതപ്രായമായ അവസ്ഥയിലായിരുന്നു.
മേജറിന്റെ മൂക്കും വായും തകർത്താണ് ഭീകരന്റെ വെടിയുണ്ടകൾ പാഞ്ഞത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന സഹപ്രവർത്തകൻ അദ്ദേഹത്തെ പുറത്തെത്തിച്ചു. മേജറിന്റെ മുഖം കണ്ട് മറ്റുള്ളവർ ആകെ തകർന്നു. എന്നാൽ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. എത്രയും പെട്ടെന്ന് തന്നെ മേജറിനെ ആർമിയുടെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റി .
14 മണിക്കൂർ വീതമുള്ള എട്ട് ശത്രക്രിയകൾ.. ഓരോ ശസ്ത്രക്രിയകൾ കഴിയുമ്പോഴും രണ്ടുമാസം വിശ്രമം . മേജർ ഋഷി പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു പോരാളിക്ക് ചേർന്ന വിധം യൂണിഫോമും ധരിച്ചു. കണ്ണിനു താഴെ മറയുന്ന മാസ്ക് ഉപയോഗിച്ച് കൊണ്ട് അദ്ദേഹം സൈനിക ചടങ്ങിൽ നിൽക്കുന്ന ചിത്രം ഭാരതീയർ നെഞ്ചേറ്റി. മുഖം തകർന്നിട്ടും തളരാതെ ഭീകരനെ വധിച്ച ആ ധീരൻ കാത്തിരിപ്പിലാണ്. ശാരീരികപ്രശ്നങ്ങളെ നിശ്ചയ ദാർഢ്യം കൊണ്ട് നേരിട്ട് എത്രയും പെട്ടെന്ന് കശ്മീരിലെ യുദ്ധ മേഖലയിലേക്ക് മടങ്ങിയെത്താൻ..
Discussion about this post