ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുകൾ അനുവദിച്ച് അമേരിക്ക. യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന ലെവല്‍ ഫോറില്‍ നിന്ന് ഇന്ത്യയെ ലെവല്‍ ത്രീയിലേക്ക് മാറ്റി നിയന്ത്രണത്തില്‍ അയവ് വരുത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാൽ ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തന്നെയാണ് എന്നാണ് ലെവല്‍ ത്രീ കൊണ്ടും അര്‍ത്ഥമാക്കുന്നത്. എന്നാല്‍ എഫ്ഡിഎ അംഗീകരിച്ച വാക്സിന് പൂര്‍ണമായി സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രയെ കുറിച്ച് ആലോചിക്കാവുന്നതാണ് എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
സമ്പൂര്‍ണ വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് വരാനും രോഗലക്ഷണങ്ങള്‍ കാണിക്കാനുമുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ രാജ്യാന്തര യാത്രയെ കുറിച്ച് ചിന്തിക്കുന്നവര്‍ എഫ്ഡിഎ അംഗീകരിച്ച വാക്സിന് പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണം. രാജ്യാന്തര യാത്രയെ കുറിച്ച് ചിന്തിക്കുന്നവര്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം വരെ ഉയര്‍ന്ന മെയ് മാസത്തിലാണ് ലെവല്‍ ഫോര്‍ അനുസരിച്ചുള്ള യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ 35000-ല്‍ താഴെയാണ്. ഈ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചത്.
Discussion about this post