ഇസ്താൻബുൾ : തുർക്കിയിൽ ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി. ഭൂചലനം നടന്ന് 22 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയത്. തെക്ക്-കിഴക്കൻ പ്രവിശ്യയായ സാൻലിയൂർഫയിൽ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുത്തതായി തുർക്കി സ്റ്റേറ്റ് മീഡിയ സർവീസ് ആൻഡലോ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുക്കുന്ന വീഡിയോ ടർക്കിഷ് സ്റ്റേറ്റ് മീഡിയ ഏജൻസി പങ്കുവെച്ചിട്ടുണ്ട്.
സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇവരെ കെട്ടിടത്തിനടിയിൽ നിന്ന് പുറത്തെടുക്കുന്നതും ഉടൻ ആശപത്രിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.
A woman is rescued from the rubble of a collapsed building in southeastern province of Sanliurfa after 22 hours https://t.co/9XuWtuDWGi pic.twitter.com/A7kpzGEkhd
— Anadolu English (@anadoluagency) February 7, 2023
മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന മൂന്ന് ഭൂചലനകൾ തുർക്കിയെയും സിറിയയെയും വീണ്ടും ദുരന്തഭൂമിയാക്കി. 4800 ലധികം ആളുകളാണ് ദുരന്തത്തിൽ മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ പെട്ട് കിടക്കുകയാണ്. ഇവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അതോടൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോകളും രാജ്യത്ത് നിന്ന് പുറത്തുവരുന്നുണ്ട്
100 വർഷത്തിനിടെ തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് തിങ്കളാഴ്ച രാവിലെ ഉണ്ടായത്. തുർക്കിയിൽ, സിറിയൻ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളുടെ മുഴുവൻ ഭാഗങ്ങളും ഭൂചലനത്തെ തുടർന്ന് തുടച്ചുനീക്കപ്പെട്ടു. 2 ദശലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസിയാൻടെപ്പിന് സമീപമാണ് ഭൂചലനം ഉണ്ടായത്. 40 ലധികം തുടർചലനങ്ങളെ തുടർന്ന്, ഈജിപ്തിലും സൈപ്രസിലും പോലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടു.
Discussion about this post