കാബൂൾ: യുഎഇയിൽ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് ലഭിച്ച 100 പെൺകുട്ടികൾക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പെൺകുട്ടികളെ വിമാന യാത്രാചിലവ് സഹിതം സ്പോൺസർ ചെയ്തിരുന്ന ഖലാഫ് അഹമ്മദ് അൽ ഹബ്തൂർ എന്ന വ്യവസായിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടികൾക്ക് യാത്രാക്കൂലി, താമസം ഭക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എന്നിവ ഒരുക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം പെൺകുട്ടികൾക്ക് വിമാനങ്ങളിൽ ഒറ്റയ്ക്ക് യാത്രാ വിലക്ക് ഉണ്ട്. അതിനാൽ ഇവർ പുരുഷ സഹയാത്രികർക്ക് ഒപ്പമായിരുന്നു എത്തിയത്. എന്നിട്ടും ഇവരെ വിമാനത്താവളത്തിൽ തടയുകയായിരുന്നു.
അതേസമയം വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്താൻ താലിബാൻ വക്താക്കൾ വിസമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കൻഡറി തലം മുതൽ പഠനം താലിബാൻ വിലക്കിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും മതപഠനവും തന്നെ ധാരാളമാണ് എന്നതാണ് താലിബാൻ നയം.
Discussion about this post