കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് തെന്നിന്ത്യൻ താരവും സംവിധായകനുമായ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപ ധനസഹായം നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അഭിനയിക്കുന്ന പുതിയ ചിത്രമായ ചന്ദ്രമുഖി 2ന് ലഭിച്ച അഡ്വാന്‍സ് തുക മുഴുവന്‍ നല്‍കുകയായിരുന്നു ലോറന്‍സ്.
എന്നാല്‍ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്കിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസിലാക്കിയെന്നും അതിനാല്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറന്‍സ് അറിയിച്ചിരിക്കുകയാണ്. തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ 14ന് നടത്തുമെന്നാണ് ലോറന്‍സ് പറയുന്നത്.
ലോറന്‍സിന്റെ ട്വീറ്റിങ്ങനെ:
”സുഹൃത്തുക്കളെ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവര്ക്കും നന്ദി. കീഴ്പ്പെടുത്തുന്നതായിരുന്നു ആ സ്നേഹം. എന്നാല്‍ ആ സംഭാവന
വാര്‍ത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളെത്തി, കത്തുകളും. കൂടുതല്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അവ. ഹൃദയം തകര്‍ക്കാന്‍ ശേഷിയുള്ളവയായിരുന്നു അവ. എന്റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസിലായി. കൂടുതല്‍ സഹായങ്ങള്‍ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോള്‍ തോന്നിയത്.അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികള്‍ക്ക്, ഞാന്‍ തിരക്കിലാണെന്ന് മറുപടി കൊടുക്കാന്‍ അസിസ്റ്റന്റ്സിനോട് നിര്‍ദേശിച്ചു. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ആളുകള്‍ കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു.രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. ആഴത്തില്‍ ചിന്തിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോള്‍ ഒന്നും കൂടെ
കൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്പോഴും അങ്ങനെ തന്നെ അല്ലേ. ക്ഷേത്രങ്ങളെല്ലാം ഇപ്പോള്‍
അടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാന്‍
വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താല്‍ അത് പൊതുജനത്തില്‍ എത്തില്ല.
പക്ഷേ, ജനത്തിന് നല്കിയാല് അത് ദൈവസന്നിധിയില്‍ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്.
ദൈവം എന്നെ വീട്ടിലിരിക്കാന്‍ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ചില കടമകള്‍
നിറവേറ്റാനുള്ള സമയമാണ്. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സര്‍ക്കാരിനുമായി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു”.
Discussion about this post