ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് വൂഹാനിലെ വിശേഷങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ട് ലോകത്തെ അറിയിച്ച ചൈനീസ് എഴുത്തുകാരി ഫാങ് ഫാങിന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ കുറിപ്പുകള്‍ വായിച്ചിരുന്നത്. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.
64കാരിയായ ഫാങ് ചൈനീസ് ദേശീയവാദികളില്‍ നിന്നാണ് ഭീഷണി നേരിടുന്നത്. 2010-ല്‍ ചൈനയിലെ വിഖ്യാത സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരിയാണിവര്‍. ഡയറിക്കുറിപ്പുകള്‍ ലോകത്തിന്റെ മുന്നില്‍ ചൈനയുടെ മുഖം വികൃതമാക്കിയെന്നാണ് വിമര്‍ശകരുടെ ആരോപണം. 1.1 കോടി ആളുകള്‍ അധിവസിക്കുന്ന വൂഹാന്‍ ആണ് കൊറോണയുടെ പ്രഭവകേന്ദ്രം.
2019 ഡിസംബറിലാണ് ഇവിടെ വൈറസ്ബാധ കണ്ടെത്തിയത്. ജനുവരി 23ഓടെ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാവുകയും ചെയ്തു. ആ ദിവസങ്ങളില്‍ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടു പോയ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ് ഫാങ് കുറിപ്പുകളാക്കിയത്. രോഗികളാല്‍ തിങ്ങിനിറഞ്ഞ ആശുപത്രികളും മാസ്കിന്റെ ലഭ്യതയില്ലായ്മയും ഉറ്റവരില്ലാതെ അന്ത്യയാത്രക്കൊരുങ്ങിയ ബന്ധുക്കളെ കുറിച്ചും ലോകമറിഞ്ഞു.
അജ്ഞാത സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നാണ് വധഭീഷണിയേറെയും. ട്വിറ്ററിനു സമാനമായ വീബോ ആണ് ചൈനയിലെ ജനകീയ സമൂഹമാധ്യമം. വൂഹാനിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയതു വഴി ഫാങിന് വന്‍ തുക ലഭിച്ചതായും ചിലര്‍ ആരോപിച്ചു. ദേശീയവാദികളുടെ അതിക്രമത്തിനെതിരെ ഫാങ് വീബോക്ക് പരാതി നല്‍കിയിട്ടുണ്ട്.
വീട്ടഡ്രസില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ചവരും കുറവല്ല. യു.എസ് പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ഈ കുറിപ്പുകള്‍ വൂഹാന്‍ ഡയറീസ് എന്ന പേരില്‍ അടുത്ത ജൂണില്‍ പുസ്തകമാക്കാനൊരുങ്ങുകയാണ്. ഇതും ദേശീയവാദികളെ പ്രകോപിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ വിമര്‍ശക കൂടിയാണീ എഴുത്തുകാരി. വാങ് ഫങ് എന്നാണ് എഴുത്തുകാരിയുടെ യഥാര്‍ഥ നാമം. ഫാങ് ഫാങ് തൂലിക നാമമാണ്.
Discussion about this post