ഡൽഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പിന്തുണയോടെ ചൈന ജൈവ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ആന്ത്രാക്സ് രോഗാണുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ലോകത്തെയാകെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ ചൈനയുടെ ആസൂത്രിത നീക്കമാണെന്ന വിമർശനങ്ങൾ നിലനിൽക്കവെയാണ് പുതിയ കണ്ടെത്തൽ. പകർച്ചവ്യാധികളും പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നതിന് എന്ന വ്യാജേന ഇതിനായി ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി പാകിസ്ഥാന്റെ പ്രതിരോധ ഗവേഷണ വിഭാഗം കരാർ ഒപ്പിട്ടതായാണ് സൂചന.
കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോൾ ചൈന അത് മറച്ചു വെച്ചതാണ് ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് പാകിസ്ഥാനുമായി ഇത്തരത്തിൽ ഒരു കരാർ ചൈന ഒപ്പിട്ടതായി വാർത്തകൾ വരുന്നത്.
ജനിതക വ്യതിയാനം സംഭവിക്കുന്ന ആന്ത്രാക്സ് അണുക്കളെ വ്യാപകമായി ഉപയോഗിക്കാനാണ് നീക്കം. ഇവയുടെ നിയന്ത്രണം അപ്രായോഗികമായേക്കും. പാകിസ്ഥാന് സ്വന്തമായ ജൈവായുധ ശൃംഖല സൃഷ്ടിച്ചു നൽകുകയാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പകർച്ചവ്യാധി പ്രതിരോധത്തിന് എന്ന വ്യാജേന തയ്യാറാക്കുന്ന ഇത്തരം പരിശോധനശാലകൾ രഹസ്യ കേന്ദ്രങ്ങളിലാകും സ്ഥാപിക്കപ്പെടുകയെന്നും വിവരമുണ്ട്.
എന്നാൽ പാകിസ്ഥാനെ ഇന്ത്യയ്ക്കെതിരെ സമർത്ഥമായി ഉപയോഗിക്കാനുള്ള ചൈനയുടെ ഈ നീക്കം ഇന്ത്യ നേരത്തെ തന്നെ മനസ്സിലാക്കിയതായും ശക്തമായ നടപടി ഇക്കാര്യത്തിൽ ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ദേശീയ മാദ്ധ്യമം വ്യക്തമാക്കുന്നു. അപകടകരമായ ഇത്തരം ഗവേഷണങ്ങൾക്ക് സ്വന്തം രാജ്യം ഉപയോഗിക്കാതെ പാകിസ്ഥാനെ ഉപയോഗിക്കാനുള്ള ചൈനയുടെ നീക്കം അങ്ങേയറ്റം അപകടകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എബോള വൈറസിന് സമാനമായ ക്രീമിയൻ- കോംഗോ ഹെമറേജിക് ഫീവർ എന്ന സൂക്ഷ്മാണുവിനെ ഉപയോഗിക്കാൻ നീക്കം നടക്കുന്നതായി ജാപ്പനീസ് മാദ്ധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനായി ഗവേഷണങ്ങൾ നടക്കുന്ന പാകിസ്ഥാനിലെ ലാബുകൾ യാതൊരുവിധ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്താതെയാണ് പ്രവർത്തിക്കുന്നത്.
ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും കിഴക്കൻ യുനാനിലെ കുമിംഗ് മെഡിക്കൽ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ലക്ഷ്യം വെച്ച് ഡി എൻ എ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post