പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി എ.കെ ബാലന്‍ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കില്‍ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലന്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. നീതി തേടി വീട്ടില്‍ സത്യാഗ്രഹം ആരംഭിച്ച കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
വാളയാർ കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. പാര്‍ട്ടിക്കാരാണ് പ്രതികള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്. പ്രതികള്‍ സി.പി.എം നേതാക്കളായത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്‌റ്റോറേജിലാണ്. ഈയൊരവസ്ഥയില്‍ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് റസാഖിനെതിരേയുള്ള വെളിപ്പെടുത്തല്‍ ബിജെപി നേരത്തെ പറഞ്ഞ സംഭവം തന്നെയാണ്. കാരാട്ട് റസാഖെന്നാല്‍ കോടിയേരി ബാലകൃഷ്ണനാണ്. കാരാട്ട് റസാഖും കോടിയേരി ബാലകൃഷ്ണനും രണ്ട് ശരീരവും ഒരാത്മാവുമാണ്. ഗൂഢാലോചനയുടെ കേന്ദ്രം എ.കെ.ജി സെന്ററും ക്ലിഫ് ഹൗസുമായി മാറിയെന്നും സുരേന്ദ്രന്‍ പാലക്കാട്ട് പറഞ്ഞു.
Discussion about this post