തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചിട്ടുണ്ട്. തെളിവില്ല എന്ന് വരുത്തിത്തീർത്ത് ഉത്തവാദിത്തത്തിൽനിന്ന് ഒഴിയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ആദ്യത്തെ ഫോൺകോൾ പോയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചുവെന്നാൽ മുഖ്യമന്ത്രിക്കുവേണ്ടി വിളിച്ചുവെന്നാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post