കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ അംഗീകരിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ശക്തമായ എതിർവാദങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.












