കാൻബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നായകൻ വിരാട് കോഹ്ലി തുടങ്ങിയവർ അർദ്ധസെഞ്ചുറി നേടി.
ശിഖർ ധവാൻ ഒരിക്കൽകൂടി പരാജയപ്പെട്ടപ്പോൾ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ 33 റൺസ് നേടി. പതിവ് ശൈലിയിൽ ബാറ്റ് വീശിയ വിരാട് കോഹ്ലി 63 റൺസ് സ്കോർ ചെയ്തു. ഹെയ്സല്വുഡിനെതിരെ പതിവ് പിഴവ് ആവർത്തിച്ച ഇന്ത്യൻ ക്യാപ്ടൻ വിക്കറ്റ് കീപ്പർ അലക്സ് കെയ്രിക്ക് ക്യാച്ച് നൽകി മടങ്ങി. രാഹുലും ശ്രേയസ് അയ്യരും അതിവേഗം മടങ്ങി.
കോഹ്ലിയുടെ വിക്കറ്റ് വീണപ്പോൾ ഒരുമിച്ച അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും കരുതലോടെ ബാറ്റ് വീശി. നിലയുറപ്പിച്ച ശേഷം ആക്രമണം ഓസീസ് ക്യാമ്പിലേക്ക് നയിച്ച ഇരുവരുടെയും പ്രകടനങ്ങളാണ് ഒരു ഘട്ടത്തിൽ 250 തികയ്ക്കുമോ എന്ന് സംശയിച്ച ഇന്ത്യൻ ടോട്ടൽ 300 കടത്തിയത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 പന്തിൽ 150 റൺസ് കൂട്ടിച്ചേർത്തു. പാണ്ഡ്യ 76 പന്തിൽ 92ഉം ജഡേജ 50 പന്തിൽ 66ഉം റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയക്ക് വേണ്ടി ആഷ്ടൺ അഗർ 2ഉം ആദം സാമ്പ, ഷോൺ ആബോട്ട്, ജോഷ് ഹെയ്സല്വുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആതിഥേയർ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Discussion about this post