തൃശ്ശൂർ: തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന ഫണ്ട് തടയാൻ നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. തീവ്രവാദ സംഘടനകളിൽ നിന്നും പണം കൈപ്പറ്റിയതിന് ഒമാൻ പുറത്താക്കിയ തൃശ്ശൂർ ജില്ലയിലുള്ള ആറ് പ്രവാസികളുടെ വീട്ടിൽ കഴിഞ്ഞദിവസം എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
പുന്നയൂർ എടക്കര മിനി സെന്റർ കാരയിൽ മുഹമ്മദ് ഷഹീൻ. വടക്കേക്കാട് കച്ചേരിപ്പടി കൊമ്പത്തയിൽ റൈസ്, പാവറട്ടി ഏനാമാവ് പുഴങ്കരയില്ലത്ത് അമീർ, പൂവത്തൂർ സ്വദേശി നിഷാദ്, പാലുവായ് വൈശ്യം ജലീൽ, കടപ്പുറം അടിതിരുത്തി ഉമ്മർ മൻസിലിൽ ഇഹ്തി ഷാം എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. റെയ്ഡിൽ ലാപ്ടോപ്, ഹാർഡ്‍ ഡിസ്ക്, മെമ്മറി കാർഡുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടിക്കിടെ അറസ്റ്റിലായ പൂവത്തൂർ നിഷാദിന് ഭീകര ബന്ധങ്ങളുണ്ടെന്ന് എൻഐഎയ്ക്ക് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടന്നുവരികയാണ്. ഈ കേസിൽ 59 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ 25 സ്ത്രീകളുമുൾപ്പെടുന്നുണ്ട്. സിപിഐ ലോക്കൽ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റേതാണ് റിസോർട്ട്.











