ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി ദേശീയ നേതൃത്വം. ഇക്കാര്യം വ്യക്തമാക്കി ബിജെപിയുടെ സ്ഥിരീകരണം വന്നു.
ഇത്തവണ സംസ്ഥാനത്ത് 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബാക്കി സീറ്റുകൾ ഘടകകക്ഷികൾക്കാണ്. കൊല്ലത്ത് എം സുനിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറാണ് സ്ഥാനാർത്ഥി. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് എൻഡിഎ സ്ഥാനാർത്ഥി.
കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടമാണെന്ന ശോഭയുടെ വാക്കുകൾ പാർട്ടി പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ വിശ്വാസികളെ വഞ്ചിച്ച മന്ത്രിയാണ്. ആ കടകംപള്ളി വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ബിജെപി നേതൃത്വം മുന്നോട്ട് വെക്കുന്ന ആവശ്യത്തിന്റെ പ്രാധാന്യം തനിക്ക് വ്യക്തമായി ബോദ്ധ്യപ്പെടുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ചേരിതിരിവോ ഇല്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
Discussion about this post