കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച് ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്ന് നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നു. ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
ശനിയാഴ്ചയാണ് ബംഗാളിൽ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.











