ജാവ: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു.
കിഴക്കന്‍ ജാവ പ്രവിശ്യയിലായിരുന്നു ഭൂചലനം. ഭൂചലനത്തില്‍ ലുംമാജംഗ്, മലാംഗ്, ബില്‍ട്ടര്‍ ജെംബര്‍, ബില്‍ത്തര്‍ എന്നീ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. വിവിധയിടങ്ങളിലായി 1,189 വീടുകള്‍ തകര്‍ന്നു. കൂടാതെ ആശുപത്രികളുള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഭൂചലനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം വ്യാപിച്ചു. മലാംഗ് ജില്ലയിലെ കെപാന്‍ജെന്‍ നഗരത്തില്‍ നിന്നും 96 കിലോ മീറ്റര്‍ അകലെയായി 80 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Discussion about this post