മലപ്പുറം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹമായ പാരിതോഷികം നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇന്ത്യൻ ടീമിലെ മറ്റു സംസ്ഥാനങ്ങളിലെ കളിക്കാർക്ക് മുന്തിയ പരിഗണന അവരുടെ സംസ്ഥാനം നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുതെന്നും മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
ഹോക്കിയിൽ രാജ്യം മെഡൽ നേടിയതിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ശ്രീജേഷ്. എന്നിട്ടും അദ്ദേഹത്തിന് ഇതുവരെ സർക്കാർ ഒന്നും പ്രഖ്യാപിച്ചില്ല. കേരളം മാത്രമാണ് ഇത്തരം വിലകുറഞ്ഞ രീതിയിൽ കായിക താരങ്ങളോട് പെരുമാറുന്നത്. മറ്റു സംസ്ഥാനങ്ങളെല്ലാം അവിടുത്തെ മെഡൽ ജേതാക്കൾക്ക് വലിയ പാരിതോഷികങ്ങളാണ് നൽകുന്നത്. കെ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗ്- സിപിഎം സഖ്യത്തിന് വേണ്ടിയുള്ള അണിയറ നീക്കങ്ങളാണ് കെ.ടി ജലീൽ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലീഗിനെ കിട്ടിയില്ലെങ്കിൽ അതിനകത്തെ പ്രബലമായ ഒരു വിഭാഗത്തെ അടർത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 10 വർഷം അധികാരമില്ലാതെ ലീഗിന് നിൽക്കാനാവില്ലെന്നത് സത്യമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ലീഗിനകത്തെ ആഭ്യന്തര തർക്കമായി കാണാനാവില്ല. ദീർഘകാലമായുള്ള പണമിടപാടുകളുടെ എല്ലാം പ്രശ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post