ബീജിംഗ്: ദാഹമകറ്റാൻ ഒന്നര ലിറ്റർ കോക്ക കോള പത്ത് മിനിട്ടിൽ കുടിച്ച ചൈനീസ് യുവാവ് മരിച്ചു. വയറ്റിലുണ്ടായ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് ഇരുപത്തിരണ്ടുകാരൻ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
ചൈനീസ് തലസ്ഥാനമായ ബീജിംഗിലാണ് സംഭവം. വളരെ പെട്ടെന്ന് ഇത്രയധികം കൊക്കോകോള അകത്താക്കിയതുകൊണ്ട് ശരീരത്തിൽ ഗ്യാസ് നിറഞ്ഞു എന്നും, തുടർന്ന് കരളിന് വേണ്ട ഓക്സിജൻ കിട്ടാതെ യുവാവ് മരണപ്പെട്ടു എന്നുമാണ് ഡോക്ടർമാർ പറയുന്നത്. കോള കുടിച്ച് ആറുമണിക്കൂറിനു ശേഷം അസഹ്യമായ വയറുവേദനയുമായി ആശുപത്രിയിൽ ചെന്ന യുവാവിനെ രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
അസഹ്യമായ ചൂടിനെ തൂടർന്ന് ദേഹം ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് യുവാവ് കോള കുടിച്ചത്. വയറിനുള്ളിൽ ഉരുണ്ടുകൂടിയ ഗ്യാസ് യുവാവിന്റെ പോർട്ടൽ ഞരമ്പിലേക്ക് തുളച്ചു കയറുകയും, അങ്ങനെ കരളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട യുവാവ് മരിക്കുകയുമാണ് ഉണ്ടായതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പ്രത്യേകിച്ച് രോഗമൊന്നും ഇല്ലാതിരുന്ന ഈ യുവാവിന് വയറുവേദനയ്ക്ക് പുറമെ ആശുപത്രിയിൽ എത്തിയ സമയത്ത് കൂടിയ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, കൂടിയ ശ്വാസഗതി എന്നീ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഹെപ്പാറ്റിക്ക് ഇസ്കീമിയ അഥവാ ഷോക്ക് ലിവർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ ഉദരത്തിൽ നിന്ന് ഗ്യാസ് നീക്കാൻ ഡോക്ടർമാർ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ കൊക്ക കോള കുടിച്ചതാവില്ല മരണകാരണമെന്നും മറ്റ് എന്തെങ്കിലും കാരണം കൂടി മരണത്തിന് പിന്നിൽ ഉണ്ടാകാമെന്നും ബയോകെമിസ്ട്രി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
Discussion about this post