ന്യൂയോർക്ക്: കാലാവധി കഴിഞ്ഞ അമേരിക്കൻ ഉപഗ്രഹം തിരികെ ഭൂമിയിലേക്ക്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയുടെ വികിരണോർജ്ജത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ച ഉപഗ്രഹം, എർബ്സ് ആണ് തിരികെ ഭൂമിയിലേക്ക് എത്തുന്നത്. ജനുവരി 9ന് പുലർച്ചെ ഉപഗ്രഹം ഭൂമിയിൽ പതിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജനുവരി 9ന് ഇന്ത്യൻ സമയം പുലർച്ചെ 5.10നാകും ഉപഗ്രഹം ഭൂമിയിലെത്തുക. എന്നാൽ സമയം അത്ര കൃത്യമായിരിക്കില്ലെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സമയത്തിന്റെ കാര്യത്തിൽ ചിലപ്പോൾ ഒരു വ്യതിയാനം ഉണ്ടായേക്കാം. ചിലപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സമയത്തിന് മുൻപോ ശേഷമോ ആകാം ഉപഗ്രഹം ഭൂമിയിൽ പ്രവേശിക്കുക.
ഉപഗ്രഹം ഭൂമിയിൽ പ്രവേശിക്കുമെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് നാസ അറിയിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് മുൻപേ ഗുരുത്വാകർഷണം നിമിത്തമുള്ള ഘർഷണം മൂലം ഉപഗ്രഹം കത്തി നശിക്കും. ഇതിന്റെ ചില അവശിഷ്ടങ്ങൾ മാത്രമാകും കത്താതെ ഭൂമിയിൽ വീഴുക എന്ന് നാസ വ്യക്തമാക്കുന്നു.
1984 ഒക്ടോബർ 5നാണ് എർബ് ദൗത്യം അമേരിക്ക വിക്ഷേപിച്ചത്. സൂര്യനിൽ നിന്നും ഭൂമി എപ്രകാരമാണ് വികിരണങ്ങൾ സ്വീകരിക്കുന്നത്, സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെയും നീരാവിയുടെയും നൈട്രജൻ ഡൈ ഓക്സൈഡിന്റെയും അളവ് എന്നിവയെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ഭൂമിയിലെത്തിക്കാൻ എർബ് ദൗത്യത്തിന് സാധിച്ചു.
അന്താരാഷ്ട്ര മോണ്ട്രിയൽ പ്രോട്ടോക്കോൾ കരാർ രൂപീകരണത്തിലും തുടർന്ന് ഓസോൺ ശേഷണത്തിന് കാരണമാകുന്ന ക്ലോറോഫ്ലൂറോ കാർബണുകളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിലും എർബ് ദൗത്യം ശേഖരിച്ച വിവരങ്ങൾ വലിയ തോതിൽ പ്രയോജനപ്പെട്ടു.
Discussion about this post